2015 ജൂൺ 4, വ്യാഴാഴ്‌ച

മിസ്റ്റര്‍ ജഗ്ലന്‍സ് റീഗിയ : ഒരു ഷെര്‍ലക്ക് ഹോംസ് പ്രചോദനം

ധിഷണാവിലാസത്തിന്‍റെ തിണ്ണയില്‍ നേരിയ മയക്കത്തിലാണ് എസ്‌.കെ. പടിഞ്ഞാറെ മാവിന്‍റെ കൊമ്പുകള്‍ കാറ്റില്‍ ആടുമ്പോള്‍ ഇടയിലൂടെ വരുന്ന അസ്തമയ സൂര്യന്‍റെ രശ്മികള്‍ എസ്കെയുടെ മുഖത്ത് വെളിച്ചം പരത്തിഅത് അദ്ദേഹത്തിന്‍റെ ഉറക്കത്തിന് ഭഗ്നം വരുത്തിയെന്ന് എനിക്ക് മനസ്സിലായി.പെട്ടെന്ന് അദ്ദേഹം എഴുന്നേറ്റിരുന്നു.

“ജാനീ, നീയിതുവരെ എഴുതിയത് പോലെയല്ല. ഇത് സോഷ്യല്‍ മീഡിയയാണ്. മുമ്പ് നിന്‍റെ എഴുത്തിനുള്ള പ്രതികരണം ഉണ്ടാകാറില്ല.ഉണ്ടെങ്കില്‍ തന്നെ അത് ചില കത്തുകളില്‍ ഒതുങ്ങും. പക്ഷേ ഇവിടെ അതല്ല സ്ഥിതി. ഉടനടി പ്രതികരണങ്ങള്‍ ഉണ്ടാവും അതും രൂക്ഷമായിത്തന്നെ. ഭരണ രംഗത്തുള്ളവരേയും പോലീസുകാരേയും രാഷ്ട്രീയക്കാരേയും മറ്റും വിമര്‍ശിക്കുമ്പോള്‍ നല്ലത് പോലെ ശ്രദ്ധിക്കണം. കുട്ടികള്‍ പൊങ്കാല ഇടുന്ന കാലമാണ്.”

“ഞാന്‍ അനാവശ്യമായി ആരെയും വേദനിപ്പിക്കുന്ന രീതിയില്‍ ഒരു പുസ്തകവും പുറത്തിറക്കിയിട്ടില്ല.സോഷ്യല്‍ മീഡിയയിലും അങ്ങിനെ തന്നെയായിരിക്കും”

“ഈ വര്‍ഷം ആദ്യം പ്രസിദ്ധീകരിച്ച പുസ്തകമില്ലേ. കൊല്ലത്തുള്ള ആ ലഹരി മാഫിയക്കാരുടെ ക്രൈമിനെ കുറിച്ചുള്ള സംഭവം.അതില്‍ ആ ഇന്‍സ്പെക്ടര്‍ വഹാബിനെ അത്ര താഴ്ത്തിക്കെട്ടേണ്ടിയിരുന്നില്ല. അബദ്ധം അയാള്‍ക്ക് പറ്റി എന്നുള്ളത് ശരിയാണ്.പക്ഷേ അയാള്‍ ഒരു ധീരനായ പോലീസുകാരനാണ്”

“ആയിക്കോട്ടെ . പക്ഷേ മൂന്നുമാസം എടുത്തു വഹാബ് ആ കേസ് തെളിയിക്കാന്‍ . അതും എസ്കെ സഹായിച്ചത് കൊണ്ട്. എത്ര പെട്ടെന്ന് ആ കേസിന്‍റെ ചുരുളുകള്‍ എസ്കെ അഴിച്ചു. മൂന്ന് മാസമായിട്ട് അദ്ദേഹം എന്താ ചെയ്തത്?”

“ആ സംഭവത്തില്‍ കുറ്റവാളിയെ വഹാബ് നേരിട്ട് കണ്ടതാണ്.അയാളുടെ വിരലില്‍ വോട്ട് രേഖപ്പെടുത്തിയ മാര്‍ക്കും ശ്രദ്ധിച്ചിരുന്നു.പക്ഷേ പിന്നീട് കുറ്റവാളി അയാളാകുമെന്ന് മനസ്സിലായപ്പോള്‍ ആദ്യം തന്നെ വഹാബ് ചെയ്തത് തിരുവനന്തപുരത്ത് ഉപതെരെഞ്ഞെടുപ്പ് നടന്ന മണ്ഡലത്തില്‍ പോയി പരിശോധിക്കുകയായിരുന്നു.കാരണം ആ ഇടയ്ക്ക് കേരളത്തില്‍ എവിടെയും ഉപതെരെഞ്ഞെടുപ്പ് നടന്നിട്ടില്ല.പക്ഷേ വഹാബിന്‍റെ നിഗമനം തെറ്റിപ്പോയി എന്ന് മാത്രം.തിരുവനന്തപുരത്തല്ല തെരെയേണ്ടത്. മറിച്ച് പശ്ചിമ ബംഗാളിലായിരുന്നു.കുറ്റവാളി കേരളത്തിന്‌ പുറത്തുള്ള ആളും ആയേക്കാമെന്നുള്ള ചിന്ത അദ്ദേഹത്തിന് വന്നില്ല”

ലൂസി കടന്നു വന്നത് കൊണ്ട് ഞങ്ങളുടെ സംസാരം അവിടെ മുറിഞ്ഞു.എസ്കെയുടെ ജ്യേഷ്ഠന്റെ മകളാണ് ലൂസി.

“പാപ്പാ ഗാഥ വിളിച്ചിരുന്നു.”
“ഏത് ഗാഥ ?”
“എന്‍റെ ഫ്രണ്ട്”
“ഓ ! ആ ഗാഥ.. ആനക്കോട്ടയുടെ അടുത്തു കൂടെയല്ലേ അവരുടെ വീട്ടിലേക്ക് പോകുക?”
“അതെ”
“ഈ കുട്ടിയുടെ അച്ഛന്‍ മരിച്ചിട്ടല്ലേ നീ അന്ന് പോകാന്‍ വേണ്ടി വഴി അന്വേഷിച്ചിരുന്നത്?”
“ഊം...”
“പറയൂ. എന്തിനാ ആ കുട്ടി വിളിച്ചത്?”
“അവള്‍ക്ക് പാപ്പാനെ കാണണമത്രേ”
“അതിനെന്താ പ്രശ്നം. ആനക്കോട്ട തൊട്ടടുത്തല്ലേ, അവിടെ പോയി പാപ്പാനേയും ആനകളേയും കണ്ടോട്ടേ..”
എസ്കെയുടെ ആ തമാശ കേട്ട് ഞാനും ലൂസിയും ഒരുമിച്ചു ചിരിച്ചു.
“തമാശയല്ല പാപ്പാ..അവള്‍ക്ക് സീരിയസ് ആയ ഒരു കാര്യം പാപ്പാട് പറയാനുണ്ടെന്ന്.. നാളെ വരട്ടേയെന്ന് ചോദിച്ചു.”
“OK. വരാന്‍ പറഞ്ഞോളൂ”
ആ വിവരം ഗാഥയെ അറിയിക്കാനായി ലൂസി മൊബൈലും പിടിച്ച് അപ്പുറത്തേക്ക് പോയി

“ജാനീ നിനക്കോര്‍മ്മയുണ്ടോ ഈ ഗാഥയെ? മുമ്പ് ലൂസിയുടെ പിറന്നാളിന് അക്രോട്ടണ്ടി കൊണ്ട് ഒരു കേക്ക് ഉണ്ടാക്കി കൊണ്ട് വന്നിരുന്നു”
“അതെ അതെ... എന്ത് tasty ആയിരുന്നു ആ കേക്ക് അല്ലേ ?”
“ശരിയാ...ശരിക്കും സൂപ്പര്‍. നമ്മുടെ പരിസരത്തൊന്നും ഈ അക്രോട്ട് മരം ഇല്ല.പണ്ട് കൂടെ ജോലി ചെയ്തിരുന്ന ഒരു പട്ടാണി നാട്ടില്‍ പോയി വരുമ്പോഴെല്ലാം അക്രോട്ടണ്ടി കൊണ്ടുള്ള പല വിഭവങ്ങളും ഉണ്ടാക്കി കൊണ്ട് വരുമായിരുന്നു..”
ഫോണും പിടിച്ച് കൊണ്ട് ലൂസി ഓടി വന്നു, “ പാപ്പാ നാളെ രാവിലെ വരാമെന്ന് ഗാഥ പറഞ്ഞു.”
“OK . അങ്ങിനെയാവട്ടെ ?

                                          ********

രാവിലെ 8 മണി ആവുമ്പോഴേയ്ക്കും ഗാഥയെത്തി.ലൂസി തൊട്ടടുത്തായത് കാരണം അവളും ഓടി വന്നു.നിരാശ കലര്‍ന്ന ഒരു ചെറു ചിരിയേ ഗാഥയുടെ മുഖത്ത് ഉണ്ടായുള്ളൂ... ഈ ചെറിയ പ്രായത്തിലും കുറെയേറെ സഹിച്ച കുട്ടിയാണ് എന്ന് ആരും പറയാതെ തന്നെ അറിയാം.ഗാഥയെ ഞങ്ങള്‍ സ്വീകരിച്ചിരുത്തി

“ ജാനീ, പെട്ടെന്ന് ചായ എടുക്കൂ.. ഗാഥ പ്രാതല്‍ കഴിച്ചിട്ടില്ല. ഒരു ചായ പോലും കുടിക്കാതെയാണ് വന്നിട്ടുള്ളത്.”
“അയ്യോ വേണ്ട സാര്‍. ഞാന്‍ ചായ കുടിച്ചതാ”
“അത് നുണയാ.. അഞ്ചുമനയുടേയും ചേറ്റാടിയുടേയും ഇടയില്‍ ഹോട്ടല്‍ ഒന്നും ഇല്ല ഗാഥേ.ഉള്ള ഒരെണ്ണം പണി നടന്നു കൊണ്ടിരിക്കുകയാ.മറ്റൊന്ന് കുഴിമന്തി സ്പെഷ്യല്‍ ആണ്.അത് ഉച്ചക്ക് ശേഷമേ തുറക്കുകയുള്ളൂ.അഞ്ചു മനയില്‍ നിന്ന് ചേറ്റാടിയിലേക്ക് നടന്നു വരുമ്പോള്‍ ഇതൊന്നും ശ്രദ്ധിച്ചില്ലേ.”
“അഞ്ചുമനയോ? നീയെന്തിനാടീ അവിടെ ഇറങ്ങി ഇങ്ങോട്ട് നടന്നത്? ചേറ്റാടിയില്‍ ഇറങ്ങാമായിരുന്നില്ലേ?”

ലൂസി അത്ഭുതത്തോടെ ചോദിച്ചു.എന്നാല്‍ ഗാഥ ചെറിയ അമ്പരപ്പിലാണ്.താന്‍ ചായ പോലും കുടിക്കാതെ വീട്ടില്‍ നിന്നും പുറപ്പെട്ടതും അഞ്ചുമനയില്‍ ഇറങ്ങിയതും അവിടെ നിന്നും ചേറ്റാടിയിലേക്ക് നടന്ന് വന്നതും എസ്കെ എങ്ങിനെ അറിഞ്ഞു എന്നായിരിക്കും ആ അമ്പരപ്പിന് കാരണം.എന്നാല്‍ എസ്കെയെ നല്ലത് പോലെ അറിയാവുന്നത് കൊണ്ട് ഞാന്‍ അത്ര അത്ഭുതപ്പെട്ടില്ല. എസ്കെയുടെ ശൈലിയില്‍ ഞാന്‍ ഗാഥയെ ആപാദചൂഡം ഒന്ന് വീക്ഷിച്ചു. ‘മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമോണ്ടൊരു സൗരഭ്യം’ എന്നാണല്ലോ. തീരെ എണ്ണ തേക്കാത്ത മുടി.തടിച്ച മുഖത്ത് ഒരു വിഷാദം.പഴയ ഫാഷനില്‍ ഉള്ള ഒരു ചുരിദാര്‍.വണ്ണമുള്ള കൈകളില്‍ വളകളൊന്നും തന്നെ ഇല്ല. പക്ഷേ എന്താണ് കയ്യില്‍? രക്ത പരിശോധന കഴിഞ്ഞാല്‍ കയ്യില്‍ ഒട്ടിക്കുന്ന ഒരു ചെറിയ സ്റ്റിക്കര്‍.ഗാഥ അഞ്ചുമനയില്‍ ഇറങ്ങിയത് എസ്കെ ഊഹിച്ചത് എങ്ങിനെയെന്ന് എനിക്ക് മനസ്സിലായി.രക്തം പരിശോധിക്കാന്‍ ഗാഥ അഞ്ചുമനയിലെ ഈസ്റ്റേന്‍ ലാബില്‍ പോയിട്ടുണ്ടാവും.പക്ഷേ അത് കൊണ്ട് മാത്രം എങ്ങിനെ ഊഹിക്കും.എസ്കെ കണ്ണടച്ച് ഒരു വെടി പൊട്ടിച്ചതായിരിക്കും.കാരണം മമ്മിയൂരിന്നും ചേറ്റാടിക്കും ഇടയില്‍ എത്രയോ ലാബുകളുണ്ട്.അതിനടുത്ത് ഹോട്ടലുകളും ഉണ്ടാവും.അവിടെ നിന്നെല്ലാം രക്തവും പരിശോധിക്കാം ഹോട്ടലില്‍ നിന്ന് പ്രാതലും കഴിക്കാം. അങ്ങിനെയൊരു സാധ്യതതും ഇല്ലേ...
ഗാഥ ഒന്നും പറയാതെയായപ്പോള്‍ ലൂസി എന്നെ നോക്കി. ഞാന്‍ കയ്യിലെ സ്റ്റിക്കര്‍ ആംഗ്യഭാഷയില്‍ കാണിച്ചു കൊടുത്തു.ഒരു ചെറു പുഞ്ചിരിയോടെ ലൂസി എഴുന്നേറ്റ് ഗാഥയുടെ കയ്യില്‍ നിന്നും ആ സ്റ്റിക്കര്‍ അടര്‍ത്തി വേസ്റ്റ് ബാസ്ക്കറ്റില്‍ ഇട്ടു.അതോടെ ഗാഥയ്ക്കും സംഗതി പിടികിട്ടി.

“ഓഹോ ഇത് കണ്ടിട്ടാണോ പാപ്പ പറഞ്ഞത്? അതിപ്പോള്‍ വേറെ ലാബില്‍ നിന്നും ആവാമല്ലോ.അഞ്ചുമന തന്നെ എന്ന് എന്ത് ഉറപ്പില്‍ പറയും.ഈ സ്റ്റിക്കറില്‍ ലാബിന്‍റെ പേര് ഒന്നും ഇല്ലല്ലോ.”ലൂസി എസ്കെയോടായി ചോദിച്ചു.എന്‍റെ മനസ്സില്‍ ഉദിച്ച സംശയം ലൂസിയിലൂടെ ചോദിക്കപ്പെട്ടു.മാതൃഭൂമിയുടെ സ്പോര്‍ട്സ് പേജില്‍ ഇന്ത്യ തോറ്റ വാര്‍ത്ത തെല്ല് നീരസത്തോടെ വായിച്ചു കൊണ്ടിരുന്ന എസ്കെ ലൂസിയുടെ ചോദ്യം കേട്ടപ്പോള്‍ ഒന്നു ചിരിച്ചു.

“ഇപ്പോള്‍ സമയം എത്രയായി ലൂസി?” എസ്കെ ചോദിച്ചു
“എട്ടേ പത്ത്”

“ഏഴര മണിക്ക് മുമ്പ് തുറക്കുന്ന ഏതു ലാബാ ഉള്ളത് ലൂസീ? നിന്‍റെ കൂട്ടുകാരി എട്ടുമണിക്ക് തന്നെ ഇവിടെ എത്തിയില്ലേ.അപ്പോള്‍ അഞ്ചുമനയില്‍ തന്നെ പോയിട്ടുണ്ടാവും.ഇത്ര നേരത്തേ ടെസ്റ്റ്‌ ചെയ്യണമെന്നുണ്ടെങ്കില്‍ അത് ഫാസ്റ്റിങ്ങില്‍ ആയിരിക്കും.ഫാസ്റ്റിങ്ങില്‍ ആരെങ്കിലും ചായകുടിയും കഴിഞ്ഞു വരുമോ?മാത്രമല്ല ഗാഥയെ പോലുള്ള കുട്ടി തനിയെ ഹോട്ടലില്‍ കയറി പ്രാതല്‍ കഴിക്കുമോ?കഴിച്ചാല്‍ തന്നെ എട്ടുമണിക്ക് മുമ്പ് ഇവിടെ എത്തുമോ?”
ലൂസി നിശബ്ദമായി എല്ലാം കേട്ടുകൊണ്ടിരുന്നു.ഈ സംശയങ്ങള്‍ ഞാന്‍ ചോദിക്കാതിരുന്നത് നന്നായി എന്ന് എനിക്ക് തോന്നി.എസ്കെ വീണ്ടും തുടര്‍ന്നു.

“മൗറീഷ്യന്‍ വനാന്തരങ്ങളില്‍ കാണുന്ന ഗലാസിയെന്ന വൃക്ഷം കേരളത്തില്‍ വളരെ കുറച്ചു സ്ഥലങ്ങളിലേ ഉള്ളൂ.നീ കണ്ടിട്ടില്ലേ ഈ മരം. അഞ്ചുമനയിലെ ആ ലാബിനു മുമ്പില്‍ ഒരെണ്ണമുണ്ട്.അമ്പലത്തില്‍ മണി തൂക്കിയിട്ടിരിക്കുന്നത് പോലുള്ള അതിന്‍റെ പുഷ്പ്പങ്ങളിലെ വെളുത്ത നേര്‍ത്ത നാരുകള്‍ ഗാഥയുടെ പാറിക്കിടക്കുന്ന മുടിയില്‍ കാണുന്നില്ലേ?.സംശയങ്ങളെല്ലാം തീര്‍ന്ന സ്ഥിതിക്ക് അത് എടുത്തുകൊടുക്കുവാന്‍ കൂട്ടുകാരിയെ സഹായിക്കൂ..”
ഇത് കേട്ട ഗാഥ ഉടന്‍ തന്‍റെ തലയില്‍ കൈ വെച്ചു.മുടിയിഴകളിലൂടെ പതുക്കെ വിരലുകള്‍ ചേര്‍ത്തി ഗലാസി പുഷ്പ്പങ്ങളുടെ നാരുകള്‍ പുറത്തെടുത്തു.
എല്ലാം കേട്ട ഗാഥ വളരെ താഴ്ന്ന സ്വരത്തില്‍ ചോദിച്ചു.

“സര്‍, ഞാനൊരു സ്കൂട്ടി ഓടിച്ചാണ് വന്നതെങ്കില്‍ അല്ലെങ്കില്‍ ഒരു ഓട്ടോ റിക്ഷ പിടിച്ചാണ് വന്നതെങ്കില്‍ അഞ്ചുമനയില്‍ നിന്ന് ചേറ്റാടിയിലേക്ക് നടന്നു വന്നു എന്ന സാറിന്‍റെ നിഗമനം തെറ്റില്ലേ?”
“എങ്കില്‍ ഇങ്ങോട്ടും ആ വണ്ടിയില്‍ തന്നെയല്ലേ വരിക.ഏറ്റവും ചുരുങ്ങിയത് ഈ വീടിന്‍റെ ഗേറ്റ് വരെയെങ്കിലും.പക്ഷേ അങ്ങിനെ ഉണ്ടായില്ല.”
“അല്ല സര്‍, ഞാന്‍ വെറുതെ ഒരു സംശയം ചോദിച്ചതാ...”
“ഏയ്‌..അത് കുഴപ്പമില്ല. സംശയങ്ങള്‍ ഉണ്ടാവണം.അല്ലാതെ എല്ലാം കണ്ണടച്ച് വിസ്വസിക്കുകയല്ല വേണ്ടത്.ഗാഥയ്ക്ക് അറിയുമോ, ഞാനീ പറഞ്ഞ കാര്യങ്ങളൊന്നുമല്ല എന്‍റെ നിഗമനങ്ങള്‍ക്ക് അടിസ്ഥാനം.”
വേറെ ഏതു കാര്യമാണ് എന്നുള്ള ആകാംക്ഷയില്‍ ഞങ്ങള്‍ എല്ലാവരും ഒന്ന് കൂടി ശ്രദ്ധിച്ചിരുന്നു.എസ്കെ സോഫയില്‍ ഒന്ന് അമര്‍ന്നിരുന്നിട്ടു പറഞ്ഞു.

“ഗാഥ ഇങ്ങോട്ട് വന്ന് ആദ്യം ഞങ്ങളോട് നമസ്ക്കാരം പറഞ്ഞ് കൈ കൂപ്പുമ്പോള്‍ തന്നെ കൈപ്പത്തിയില്‍ പറ്റിയിരിക്കുന്ന പച്ച നിറമുള്ള അടയാളം ഞാന്‍ ശ്രദ്ധിച്ചിരുന്നു. അഞ്ചുമനയില്‍ നിന്ന് ഈ വഴിയാണ്  ഞങ്ങളുടെ വീട്ടിലേക്ക് വന്നത് എന്ന് ഞാന്‍ ഊഹിച്ചു...” 
[അത് പറയുമ്പോള്‍ എസ്കെ ഞങ്ങളുടെ വീടിന്‍റെ തെക്ക് ഭാഗത്തേക്ക് ചൂണ്ടി കാണിക്കുന്നുണ്ടായിരുന്നു.അദ്ദേഹം തുടര്‍ന്നു.]

“കാലിലെ ഷൂവില്‍ പറ്റിയിരിക്കുന്ന ചളിയോടുകൂടിയ ക്വാറിപ്പൊടിയുടെ അംശങ്ങള്‍ കൂടി കണ്ടപ്പോള്‍ നടന്നു തന്നെയാണ് വന്നത് എന്ന് എനിക്ക് ഉറപ്പായി.കൂപ്പിയ കൈകള്‍ താഴ്ത്തിയപ്പോള്‍ കയ്യിലെ രക്ത പരിശോധന കഴിഞ്ഞതിന്‍റെ അടയാളവും കണ്ടു.ഇവയാണ് അടിസ്ഥാനം.ബാക്കിയെല്ലാം അനുമാനങ്ങളാണ്.അടിസ്ഥാനം ശരിയായാല്‍ അനുമാനങ്ങള്‍ തെറ്റാന്‍ സാധ്യതയില്ല.”
ഞങ്ങളാരും ഒരക്ഷരം മിണ്ടുന്നില്ല.അത് കണ്ടപ്പോള്‍ എസ്കെ തന്നെ തുടര്‍ന്നു 

“നിങ്ങളുടെ മനസ്സിലെ സംശയം എനിക്ക് മനസ്സിലായി. ഞാന്‍ വിശദീകരിക്കാം.അഞ്ചുമനയിലെ ലാബിന്‍റെ അവിടെ നിന്നും അല്‍പ്പം വടക്കോട്ട്‌ നടന്നു കഴിഞ്ഞാല്‍ ലോട്ടറി കടയുടെ അവിടെ മുതല്‍ ഞങ്ങളുടെ വീടിന്‍റെ തെക്കേ വശത്തെ ആ പുളിമരം വരെ ക്വാറിപ്പൊടി ഇട്ടിട്ടുണ്ട്.ആ റോഡിന്‍റെ പകുതിയോളം എത്തുമ്പോള്‍, മഴ പെയ്തത് മൂലം ചളിയായി കിടക്കുന്ന ഒരു സ്ഥലമുണ്ട്.വശത്തുള്ള ഒരു പഴയ വീടിന്‍റെ തേക്കാത്ത മതിലില്‍ പിടിച്ച് അതിനരികത്തായി ആരോ ഇട്ടിട്ടുള്ള കുറച്ചു കല്ലുകളില്‍ ചവിട്ടിയിട്ട് വേണം ഇങ്ങോട്ട് വരാന്‍. അതുകൊണ്ട് തന്നെ ഞങ്ങളാരും ആ വഴിയേ വരാറില്ല.അല്‍പ്പം ഉയരത്തിലേക്ക് കയറിയാലും മെയിന്‍ റോഡ്‌ വഴിയേ വരാറുള്ളൂ.ഗാഥ അടുത്തൊന്നും ഇങ്ങോട്ട് വരാത്തത് കൊണ്ട് ഈ സംഭവം അറിയില്ല.കല്ലില്‍ ചവിട്ടി,മതിലില്‍ ഇരു കൈകളും കൊണ്ട് പിടിച്ചപ്പോഴാണ് അതിലെ പായലിന്‍റെ അടയാളം കയ്യില്‍ പതിച്ചത്”

ഗാഥ സത്യത്തില്‍ എസ്കെയെ തന്നെ ഇങ്ങിനെ നോക്കി ഇരിക്കുകയാണ്. മുഖത്ത് പ്രസാദം വന്നു.തന്‍റെ പ്രശ്നങ്ങള്‍ക്ക് ഉത്തരം നല്‍ക്കാന്‍ എസ്കെയ്ക്ക് കഴിയും എന്നൊരു തോന്നലാവും ആ മുഖപ്രാസദത്തിനു കാരണം. മുന്‍പും ഗാഥ ഇങ്ങോട്ട് വന്നിട്ടുണ്ട്.ലൂസിയുടെ ബര്‍ത്ഡേയ്ക്ക്. അന്ന് അവര്‍ കൂട്ടുകാരികള്‍ എല്ലാം പോയത് ഈ വഴിയിലൂടെയാണ്.

“അതെല്ലാം വിടൂ... എന്നെ എന്തിനാ കാണണം എന്ന് പറഞ്ഞത്?” എസ്കെയുടെ ചോദ്യം കേട്ട് ഗാഥ സമചിത്തത വീണ്ടെടുത്തു.
“സാറിനറിയാമല്ലോ എന്‍റെ അച്ഛന്‍ അടുത്ത കാലത്താണ് മരണപ്പെട്ടത്..”
“അതെ..എനിക്കറിയാം...ലൂസി പറഞ്ഞിരുന്നു.”
“ഒരു പാട് കാലം സൈപ്രസിലായിരുന്നു. അവിടെ നിന്നും ക്യാന്‍സല്‍ ആയി വന്നതിനു ശേഷം നാട്ടില്‍ കുറെ ബിസിനസ്സുകള്‍ തുടങ്ങി.പക്ഷേ ഒന്നും വിജയിച്ചില്ല.ഭാരിച്ച കടങ്ങള്‍ കൊണ്ട് അച്ഛന്‍ ശരിക്കും വീര്‍പ്പുമുട്ടി.പിന്നെ അസുഖമായി കിടന്നു.കഴിഞ്ഞ ആഗസ്റ്റില്‍ അച്ഛന്‍ ഞങ്ങളെ വിട്ടു പോയി. പാരമ്പര്യമായി ഒന്നും എനിക്ക് കിട്ടിയില്ല എന്ന് പറഞ്ഞു കൂടാ.അച്ഛന്റെ രോഗത്തിന്‍റെ ഒരംശം എന്നിലേക്കും പകര്‍ന്നു വന്നിട്ടുണ്ട്.അതിന്‍റെ ട്രീറ്റ്‌മെന്‍റ് ഭാരിച്ചതാണ് എന്ന് ഞാന്‍ പറയാതെ തന്നെ സാറിനറിയാമല്ലോ.വീടിനു പുറകിലുള്ള തൊടി വില്‍ക്കാന്‍ അമ്മ തീരുമാനിച്ചിട്ടുണ്ട്.മിനിയാന്ന് ഞങ്ങള്‍ കുറെ കാര്യങ്ങള്‍ സംസാരിച്ചിരുന്നപ്പോള്‍ സാറിനെ കുറിച്ചും പറയാന്‍ ഇടയായി. അമല ആശുപത്രിയില്‍ റേഡിയോ തെറാപ്പി ടെക്നോളജിക്ക് പഠിക്കുന്ന ബെറ്റിയെന്ന കുട്ടിയുടെ കേസില്‍ ഒരു ഏഴുത്തിലെ സങ്കീര്‍ണ്ണമായ രഹസ്യകോഡുകള്‍ കൃത്യമായി വായിച്ചു കൊടുത്ത വാര്‍ത്ത ഉണ്ടായിരുന്നല്ലോ. ആ കാര്യങ്ങള്‍ എല്ലാം ഞങ്ങള്‍ സംസാരിച്ചിരുന്നു. അപ്പോഴാണ്‌ അമ്മ എനിക്ക് ഈ എഴുത്ത് തന്ന് സാറിനെ കാണിക്കാന്‍ പറഞ്ഞത്.എന്തെങ്കിലും സൂചന ലഭിച്ചാലോ എന്ന് കരുതി.”

ഗാഥ പറഞ്ഞത് ശരിയാണ്.ബെറ്റിയുടെ ആ കേസ് വളരെ രസകരമായിരുന്നു.പോലീസും ഒപ്പം തന്നെ പ്രൈവറ്റ് ഡിറ്റക്ടീവും അന്വേഷിച്ചിരുന്ന ഒരു കേസായിരുന്നു അത്.വെറും പതിനഞ്ച് മിനിറ്റ് കൊണ്ടാണ് എസ്കെ ആ രഹസ്യ ചുരുള്‍ അഴിച്ചത്.മറ്റൊരു അവസരത്തില്‍ അതിനെ കുറിച്ച് തീര്‍ച്ചയായും വായനക്കാരുമായി ഞാന്‍ പങ്ക് വെയ്ക്കുന്നതായിരിക്കും

“എന്‍റെ അച്ഛന്റെ അച്ഛന്‍ ഭാസ്ക്കരന്‍ മാസ്റ്റര്‍ ഗുരുവായൂര്‍ ഹൈ സ്കൂളിലെ അധ്യാപകനായിരുന്നു.സയന്‍സായിരുന്നു പഠിപ്പിച്ചിരുന്നത്.അച്ഛനാണെങ്കില്‍ സയന്‍സ് തീരെ ഇഷ്ട്ടമില്ല.പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ അച്ഛന്‍ ആര്‍ട്സ് എടുത്തു.അച്ഛച്ചന് അത് തീരെ ഇഷ്ടമുണ്ടായിരുന്നില്ല.അതിന്‍റെ പേരില്‍ പലപ്പോഴും വഴക്കായിരുന്നു.കുറെ നാളുകള്‍ക്ക് ശേഷം അച്ഛന്‍ അച്ഛച്ചനുമായി വഴക്കിട്ടു ബോംബക്ക് പോയി.അച്ഛച്ചന് അത് ശരിക്കും ഷോക്ക് ആയി.ജോലി രാജി വെച്ചു വീട്ടില്‍ തന്നെ കഴിച്ചു കൂട്ടി.പിന്നെ കൃഷിയിലേക്ക് തിരിഞ്ഞു.ഏതോ സ്ഥലത്തെല്ലാം പോയി പല ചെടികളും മറ്റുമെല്ലാം വാങ്ങി വന്നു പറമ്പിലെല്ലാം വെച്ചു.പറമ്പ് മുഴുവന്‍ പല തരം വൃക്ഷ  തൈകള്‍. ശരിക്കും ഒരു ബോട്ടാണിക്കല്‍ ഗാര്‍ഡന്‍. ബോംബയില്‍ നിന്ന് പിന്നീട് അച്ഛന്‍ സൈപ്രസ്സിലേക്ക് പോയി.പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അച്ഛന്‍ പിന്നെ തിരിച്ചു വന്നത്.പക്ഷേ അപ്പോഴേക്കും അച്ഛച്ചന്‍ മരിച്ചിരുന്നു.അമ്മമ്മക്ക്  തീരെ വയ്യാതെയും ആയി.അമ്മമ്മയെ നോക്കാന്‍ കൂടിയാണ് അച്ഛന്‍ അമ്മയെ വിവാഹാം കഴിച്ചത്.പിന്നീട് അച്ഛന്‍ സൈപ്രസ്സിലേക്ക് തിരിച്ചു പോയി. അധികം നാള്‍ കഴിയും മുമ്പേ അമ്മമ്മയും മരണപ്പെട്ടു. പക്ഷേ അമ്മമ്മ ഒരു എഴുത്ത് അച്ഛന് നല്‍കുവാനായി അമ്മയെ ഏല്‍പ്പിച്ചിരുന്നു. അച്ഛച്ചന് പൈതൃകമായി ലഭിച്ച ഒരു ചെറിയ പെട്ടി ഉണ്ടായിരുന്നു.വില പിടിപ്പുള്ള എന്തോ അതിലുണ്ട് എന്ന് മാത്രമേ അറിയുകയുള്ളൂ.ഞങ്ങളാരും അത് കണ്ടിട്ടില്ല.അച്ഛന്‍ അച്ഛച്ചനെ ധിക്കരിച്ചു പോയത് കൊണ്ട് ആ പെട്ടി അച്ഛന് കൊടുക്കില്ല എന്നാണത്രേ ആദ്യം അച്ഛച്ചന്‍ പറഞ്ഞിരുന്നത്.പക്ഷേ അവസാനം അച്ഛന് നല്‍കാന്‍ തീരുമാനിച്ചു പക്ഷേ അങ്ങിനെയങ്ങ് ഈസിയായി എടുക്കാന്‍ അച്ഛന് കഴിയാത്ത രീതിയില്‍ അച്ഛച്ചന്‍ ഒരു സൂത്രം ചെയ്തു.അതാണ്‌ ഈ എഴുത്ത്.ആ പെട്ടി കണ്ടു പിടിക്കാനുള്ള രഹസ്യം ഇതില്‍ ഉണ്ടത്രേ.എന്നാല്‍ ആ രഹസ്യം അഴിക്കാന്‍ അച്ഛന് കഴിഞ്ഞില്ല.അച്ഛന്‍ കുറെ ശ്രമിച്ചു നടന്നില്ല. തനിക്ക് അവകാശപ്പെട്ടത് നഷ്ട്ടപെടുമോ എന്നോര്‍ത്ത് മറ്റാരോടും ഇതിനെ കുറിച്ച് പറഞ്ഞില്ല. പിന്നെ അതിനെ കുറിച്ച് മറന്നത് പോലെയായി.എന്നാല്‍ ഇപ്പോള്‍ അവസാനത്തെ പ്രതീക്ഷയായി അമ്മ അത് പുറത്തെടുത്തു.സാര്‍ ഈ എഴുത്ത് ഒന്ന് നോക്കിയിട്ട് ഇതിന്‍റെ രഹസ്യം ഒന്ന് വെളിവാക്കി തന്നാല്‍ അത് ഞങ്ങള്‍ക്ക് വലിയ ഉപകാരമാവും”

ഗാഥ ആ കത്ത് എസ്കേക്ക് കൈമാറി. അദ്ദേഹം അത് നിവര്‍ത്തി വായിച്ചു. ഇടതു കൈകൊണ്ടു മീശമേല്‍ തടവികൊണ്ട് എസ്കെ ആ എഴുത്തും പിടിച്ച് കുറച്ചു നേരം ഇരുന്നു.ശേഷം ഗാഥയോട് നേരിയ സ്വരത്തില്‍ ചോദിച്ചു.

“ഗാഥയുടെ സ്ഥലത്തിന്‍റെ ശരിക്കുമുള്ള പേരെന്താണ്? ആനക്കോട്ടയാണോ?”
“ആനക്കോട്ടയുടെ അടുത്തു കൂടെയാണ് പോകുക.ഞങ്ങളുടെ സ്ഥലത്തിന്‍റെ പേര് തൊഴിയൂര്‍ ആണ്.”
“നിങ്ങളുടെ വീട്ടുപേരോ?”
“ചെറിയോലാപ്പ്. വളരെ പഴക്കമുള്ള കുടുംബമാണ്. അച്ഛച്ചന്‍ പഴയ മാഷ്‌ ആയതുകൊണ്ട് തന്നെ എല്ലാവരും അറിയും ഞങ്ങളുടെ തറവാടിനെ.”

നാവുകൊണ്ട് ഒരു പ്രത്യേക ശബ്ദമുണ്ടാക്കി എസ്കെ.എന്നിട്ട് ആ എഴുത്ത് എനിക്ക് തന്നുകൊണ്ട് കമ്പ്യൂട്ടര്‍ ഇരിക്കുന്ന ഭാഗത്തേക്ക് പോയി.കമ്പ്യൂട്ടറില്‍ എന്തെല്ലാമോ ചെയ്യുന്നുണ്ട്.ഞാന്‍ ആ എഴുത്ത് ഒന്ന് എടുത്തു നോക്കി. വളരെ പഴക്കമുള്ള ഒരു എഴുത്തായിരുന്നു അത്.വശങ്ങള്‍ കീറി തുടങ്ങിയിട്ടുണ്ട്.മങ്ങിത്തുടങ്ങിയിരുന്നെങ്കിലും അക്ഷരങ്ങള്‍ പലതും വായിക്കാം.എനിക്ക് അതില്‍ നിന്നും വായിക്കാന്‍ കഴിഞ്ഞത് ഇങ്ങിനെയാണ്‌




Mr. Juglans Regia
6 FT  east
CYP

ലക്ഷ്യമാണ്‌ പ്രഥമം
ഇരുട്ടിലൂടെ എവിടേക്ക് ദ്വിതീയം

സര്‍വ്വധനവും നിങ്ങള്‍ക്ക് തൃതീയം

ഇതിലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ വ്യക്തമാണെങ്കിലും മലയാളം അല്‍പ്പം അവ്യക്തമാണ്.അതിലെ രണ്ടാമത്തെ വരി ”ഇരുട്ടിലൂടെ എവിടേക്ക്” എന്നത് ഞാന്‍ ഊഹിച്ചെടുത്തതാണ്.ആദ്യത്തില്‍ കാണുന്ന ഇംഗ്ലീഷ് വാക്കുകള്‍ ഒരു അഡ്രസ്സ് ആവാനേ സാധ്യതയുള്ളൂ.കാരണം ഒരാളുടെ പേരും ഫ്ലാറ്റ് നമ്പറും ഉണ്ട്. CYP എന്താണെന്ന് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല, അത് സൈപ്രസ് തന്നെ. കാരണം ഗാഥയുടെ അച്ഛന്‍ അവിടെയാണെന്ന് ഇപ്പോള്‍ പറഞ്ഞു കഴിഞ്ഞതേയുള്ളൂ.മലയാളത്തിലെ വരികളാണ് ആശയ കുഴപ്പമുണ്ടാക്കുന്നത്.’ലക്ഷ്യമാണ്‌ പ്രഥമം’ ഇത് വളരെ വ്യക്തമാണ്. രണ്ടാമത്തെ വരി എന്തായിരിക്കും? ‘ഇരുട്ടിലൂടെ എവിടേക്ക്’ ഇത് ഒരു പക്ഷേ എനിക്ക് തെറ്റിയതാവുമോ?ഇതല്ലാതെ മറ്റെന്താവാനാണ് സാധ്യത? സൈപ്രസ്സിലുള്ള ഈ ജഗ്ലന്‍സ് എന്ന് പറയുന്ന ആളെ കണ്ടെത്തിയാല്‍ ഒരു പക്ഷേ എന്തെങ്കിലും സൂചന കിട്ടിയേക്കും.എന്തായാലും എസ്കെ വരട്ടെ. ഞാന്‍ കണ്ടെത്തിയതില്‍ നിന്നും എത്രത്തോളം കൂടുതല്‍ എസ്കെ കണ്ടെത്തിയിട്ടുണ്ട് എന്ന് നോക്കണമല്ലോ. .
കമ്പ്യൂട്ടര്‍ ഓഫ്‌ ചെയ്തുകൊണ്ട് എസ്കെ വന്നു.മുഖത്ത് ആത്മവിശ്വാസം നിഴലിക്കുന്ന പുഞ്ചിരി. കൈകള്‍ രണ്ടും കൂട്ടിയടിച്ച്‌,ഒരു മൂളിപ്പാട്ടും പാടി എസ്കെ ഞങ്ങളുടെ അടുത്ത് വന്നിരുന്നു.

“ഗാഥേ, അമ്മയോട് പറയൂ ഞാന്‍ നാളെ രാവിലെ വന്ന് അതെടുത്ത് തരാമെന്ന്.ഇപ്പോള്‍ നല്ല മഴക്കാറ് കാണുന്നു.ഞാനും ജാനിയും രാവിലെ 
കുന്നംകുളം വരെ പോകുന്നുണ്ട്.അത് കഴിഞ്ഞ് ഞങ്ങള്‍ നേരെ നിങ്ങളുടെ വീട്ടിലേക്ക് വരാം”
“ങേ ! സാറിന് മനസ്സിലായോ ആ കോഡ്? ഈശ്വരാ... ഇത്ര പെട്ടെന്നോ..”
“ജാനീ, എല്ലാവര്‍ക്കും ചായ എടുത്തോളൂ. അപ്പോഴേക്കും ഞാന്‍ എന്‍റെ മഹാഗണിയ്ക്ക് കുറച്ചു തടം എടുത്തിട്ട് വരാം.ഒരു മഴയ്ക്കുള്ള സാധ്യത ഉണ്ട്”

എസ്കെ കൈകൊട്ടും എടുത്തു പറമ്പിലേക്ക് ഇറങ്ങി. ഞാന്‍ പതുക്കെ അടുക്കളയിലേക്കും.ലൂസിയും ഗാഥയും അപ്പോഴും സോഫയില്‍ തന്നെ ഇരുന്നു സംസാരിക്കുകയായിരുന്നു.
    
                                                **********

പിറ്റേന്ന് രാവിലെ കുന്നംകുളത്ത് നിന്ന് ഞങ്ങള്‍ നേരെ ഗാഥയുടെ വീട്ടിലേക്ക് പോയി.ഞങ്ങളുടെ വരവും പ്രതീക്ഷിച്ച് ഗാഥയും അമ്മയും ഗേറ്റിനു സമീപം തന്നെ നില്‍ക്കുന്നുണ്ടായിരുന്നു.പ്രതീക്ഷാ നിര്‍ഭരമായ മുഖത്തോടെ ഞങ്ങളെ അവര്‍ മാന്യമായ രീതിയില്‍ സ്വീകരിച്ചിരുത്തി.സല്ക്കാരത്തിനു ശേഷം എസ്കെ വീടിനു പുറത്തിറങ്ങി.പത്ത് വര്‍ഷത്തെ പഴക്കമേ ഈ വീടിന് ഉണ്ടാവുകയുള്ളൂ.പുറകിലുള്ള ഒരു റൂം പഴയ വീടിന്‍റെയായിരിക്കും. അതിനോട് കൂടിയിട്ടാവും ഈ വീട് ഉണ്ടാക്കിയിരിക്കുക. വീടിന്‍റെ മുന്‍വശത്ത് സ്ഥലം കുറവാണെങ്കിലും പുറകുവശം വിശാലമായിരുന്നു. നിറയെ മരങ്ങളും ചെടികളും മറ്റു സസ്യങ്ങളും.ഭാസ്കരന്‍ മാഷിന്‍റെ പ്രകൃതി സ്നേഹം ശരിക്കും ഞങ്ങള്‍ക്ക് അവിടെ നിന്നും വായിച്ചെടുക്കാം.എസ്കെ മരങ്ങളുടെ മുകളിലേക്ക് നോക്കിക്കൊണ്ട്‌ നടക്കുകയാണ്.പെട്ടെന്ന് എന്തോ കണ്ടപോലെ അദ്ദേഹം വേഗത്തില്‍ നടന്നു ഒരു മരത്തിന്‍റെ ചുവട്ടില്‍ വന്നു നിന്നു.കുറച്ചു വലിയ ഒരു മരമായിരുന്നു അത്.നല്ല പഴക്കവും ഉണ്ട്.എസ്കെ അതിന്‍റെ ചുറ്റും നടന്നു.അതിനടുത്ത് കുറച്ചു മണ്ണ് കിളച്ചിട്ടിരിക്കുന്നു,എസ്കെ അതിനടുത്ത് വന്നു നിന്നു.അദ്ദേഹത്തിന്‍റെ മുഖം വിവര്‍ണ്ണമായി.അദ്ദേഹം വിഷമത്തില്‍ ഞങ്ങളെയെല്ലാം നോക്കി.ഇത് കണ്ട ഗാഥയുടെ അമ്മ അടുത്തേക്ക് വന്നു.

“അയ്യോ ! ഇവിടെ ആരാ കിളച്ചുമറിച്ചിട്ടിരിക്കുന്നത് ? ഗാഥേ നീയിത് കണ്ടോ.ഇന്നലെ വൈകുന്നേരവും നമ്മള്‍ ഇവിടെ വന്നതല്ലേ.അപ്പോഴൊന്നും ഇവിടെ ഇത് കണ്ടില്ലല്ലോ... ആരായിരിക്കും തൊടിയില്‍ കയറിയത്?”

എന്നാല്‍ എസ്കെ അതൊന്നും ശ്രദ്ധിക്കാതെ നില്‍ക്കുകയാണ്.അദ്ദേഹം സൂര്യന്‍റെ നേരെ നോക്കി.പിന്നെ മരത്തിന്‍റെ താഴെ വന്നു കാല്‍ കൊണ്ട് അളന്നു.പിന്നെ അതിനു ചുറ്റും ഓടി നടന്നു.രാവിലെ തന്നെ ചെറിയ മഴ പെയ്തത് കൊണ്ട് പല സ്ഥലത്തും ചെറുതായി വെള്ളമുണ്ട്.അവിടെയുള്ള കാല്‍ പാദങ്ങളുടെ അടയാളങ്ങളില്‍ എസ്കെ ശ്രദ്ധിച്ചു നോക്കുന്നുണ്ട്. അടുത്ത് കിടക്കുന്ന ഒരു ജോഡി ചെരിപ്പും അദ്ദേഹം സൂക്ഷിച്ച് നോക്കി.അതൊന്നു ധരിച്ചു നോക്കി.പിന്നെ വടക്കുഭാഗത്തുള്ള മതിലിനരികില്‍ വരെ അദ്ദേഹം ആ കാല്‍പാദങ്ങളെ പിന്തുടര്‍ന്ന് പോയി.അവിടെയെല്ലാം നിരീക്ഷിച്ചതിനു ശേഷം അദ്ദേഹം മതിലില്‍ കയറി അപ്പുറത്തേക്ക് ചാടി.പത്ത് മിനിറ്റിനു ശേഷം അദ്ദേഹം മുന്‍വശത്തെ ഗേറ്റിലൂടെ ഉള്ളിലേക്ക് വന്നു.പ്രതീക്ഷിച്ചത് കിട്ടാത്തത് പോലെയുള്ള അദ്ദേഹത്തിന്‍റെ മുഖം കണ്ടപ്പോള്‍ എനിക്ക് നല്ല വിഷമം തോന്നി.ഇന്നലെ എത്ര ആത്മവിശ്വാസത്തിലായിരുന്നു അദ്ദേഹം.മുറ്റത്തെ പൈപ്പ് തുറന്ന് കൈ കാലുകള്‍ കഴുകിയതിനു ശേഷം അദ്ദേഹം വീടിന്‍റെ കോലായില്‍ കയറി ഇരുന്നു.

“ഗാഥയും അമ്മയും എന്നോട് ക്ഷമിക്കണം. എനിക്ക് വാക്ക് പാലിക്കാന്‍ കഴിഞ്ഞില്ല. നിങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആ ധനം അല്ലെങ്കില്‍ എന്താണോ അതിലുള്ളത് അവ എനിക്ക് എടുത്തു തരാന്‍ സാധ്യമല്ല.കാരണം അത് മറ്റാരോ കൊണ്ട് പോയിരിക്കുന്നു.പുറകിലുള്ള ആ അക്രോട്ട് മരത്തിന്‍റെ ചുവട്ടിലായിരുന്നു അത് കുഴിച്ചിട്ടിരുന്നത്.എന്‍റെ ഒരു അശ്രദ്ധ അല്ലെങ്കില്‍ ഒരു അലസത അതാണ്‌ എല്ലാത്തിനും കാരണം.ഞാന്‍ ഇന്നലെ തന്നെ ഇവിടെ വരേണ്ടിയിരുന്നു”  
“ഹേയ് ! ഇല്ല സാര്‍. അങ്ങിനെയൊന്നും ഇല്ല.സാറിന് ഇതുമായി യാതൊരു ബന്ധവുമില്ല.ഞങ്ങള്‍ക്ക് അതിനുള്ള യോഗമില്ല എന്നതാണ് കാരണം.സാര്‍ ഇത്രയെല്ലാം ശ്രമിച്ചില്ലേ...”
പക്ഷേ എസ്കെ തീര്‍ത്തും നിരാശനായിരുന്നു.അദ്ദേഹത്തിന് ശരിക്കും കുറ്റബോധമുണ്ട്.ഇന്നലെ വരികയായിരുന്നെങ്കില്‍ അത് കിട്ടുമായിരുന്നേനെ.ഞങ്ങള്‍ യാത്ര പറഞ്ഞു എഴുന്നേറ്റു.പോകാനായി തിരിഞ്ഞ എസ്കെ ഒന്ന് നിന്നു.ഒരല്‍പ്പം ആലോചിച്ചിട്ട് ഗാഥയോട് ചോദിച്ചു.

“എനിക്കല്ലാതെ മറ്റാര്‍ക്കെങ്കിലും ഗാഥ ആ എഴുത്ത് കാണിച്ചു കൊടുത്തിട്ടുണ്ടോ?”
ഉണ്ടല്ലോ സാര്‍. രണ്ടു മൂന്നാള്‍ക്ക് കാണിച്ചു കൊണ്ടുത്തിട്ടുണ്ട്.അവരാര്‍ക്കും ഒന്നും മനസ്സിലാകാത്തത് കൊണ്ടാണ് സാറിന്‍റെ അടുത്തേക്ക് കൊണ്ട് വന്നത്.”
“ആര്‍ക്കെല്ലാമാണ്‌ കാണിച്ചു കൊടുത്തത്?”
“ഒന്ന് ഞങ്ങളുടെ ഒരു ബന്ധുവിന്. ആ മാമന്‍ പട്ടാളത്തിലായിരുന്നു.
“ഇത് കാണിച്ചപ്പോള്‍ അദ്ദേഹം എന്താണ് പറഞ്ഞത്?”
“കുറെ നേരം ആലോചിച്ചു നിന്നു. പിന്നെ പറഞ്ഞു ചിലപ്പോള്‍ ഏതെങ്കിലും അഡ്രസ്സ് ആവുമെന്ന്”.
“മാമന്‍ ആള്‍ കാണാന്‍ എങ്ങിനെയാ ?”
“ഇപ്പോഴും നല്ല ആരോഗ്യവാനാണ്.പക്ഷേ ഒരു കാല്‍ യുദ്ധത്തില്‍ നഷ്ട്ടപെട്ടിട്ടുണ്ട്”
“ഓകെ. പിന്നെ ആരോടെല്ലാമാണ് പറഞ്ഞത്”
“പിന്നെ പറഞ്ഞത്,അച്ഛന്റെ ഒരു കൂട്ടുകാരന്‍ ഉണ്ട്. മന്‍സൂര്‍. ആ മാമനോടും പറഞ്ഞു.അദ്ദേഹത്തിനും ഒന്നും പിടി കിട്ടിയില്ല”
“അദ്ദേഹം പെട്ടെന്ന് തന്നെ  അറിയില്ലായെന്ന് പറഞ്ഞോ അതോ കുറച്ചു നേരം ആലോചിച്ചോ?”
“കുറച്ചു നേരം ആലോചിച്ചു.എഴുത്ത് തിരിച്ചു പിടിച്ചു വായിച്ചു നോക്കി. പിന്നെ ഒരു കണ്ണ് അടച്ചു പിടിച്ച് വായിച്ചു.എന്നിട്ടാണ് പറഞ്ഞത് ഒന്നും മനസ്സിലായില്ല എന്ന്”
“മന്‍സൂര്‍ ആള്‍ കാണാന്‍ എങ്ങിനെയാ. തടിയുള്ള പ്രകൃതമാണോ?”
“അത്യാവശ്യത്തിന്..”
““ഉയരം ?”
“ഉയരം വളരെ കുറവാണ്”
“ഓകെ. ഇനി വല്ലവരും ഉണ്ടോ ?”
“ഹാ... ജോസ് മാഷോടും പറഞ്ഞു. ഇവിടെയുള്ള ചെറു പുഷ്പ്പം കോളേജിലാണ് പഠിപ്പിക്കുന്നത്‌.ദാ..അതാണ്‌ മാഷിന്‍റെ വീട് ”
“മാഷ്‌ എന്ത് പറഞ്ഞു ?”
“മാഷ്‌ നാട്ടില്‍ പോകുകയായിരുന്നു.അത് കൊണ്ട് വെറുതെ ഒന്ന് വായിച്ചിട്ട് തിരിച്ചു തന്നു.വന്നു കഴിഞ്ഞിട്ട് ശരിക്കും നോക്കാം എന്നും പറഞ്ഞു”
“പിന്നെ ?
“ഇനിയാരും ഇല്ല . അവസാനമാണ് സാറിന്‍റെ അടുത്ത് വന്നത്”
“ഈ മാഷിന്‍റെ നാട് എവിടെയാ?”
“പാലക്കാട് ആണെന്ന് തോന്നുന്നു “
“ഉയരമുണ്ടോ?”
“സാറിന്‍റെ അത്ര ഉണ്ടാവും”
“മാഷ്‌ പുക വലിക്കുമോ?”
“ഇല്ല എന്ന് തോന്നുന്നു. വലിക്കുന്നത് ഇത് വരെ ഞാന്‍ കണ്ടിട്ടില്ല”
“അദ്ദേഹം ഉപയോഗിക്കുന്നത് സ്മാര്‍ട്ട് ഫോണാണോ?”
“അതറിയില്ല. പക്ഷേ മൊബൈല്‍ ഉണ്ട് എന്നുള്ള കാര്യം ഉറപ്പാണ്. പല പ്രാവശ്യം സംസാരിച്ചു കൊണ്ട് പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്”
“വരൂ ജാനി, നമുക്ക് പോകാം.പക്ഷേ അതിനു മുന്‍പ് ഗാഥയോട് ഒരു ചോദ്യം കൂടി.ഈ മാഷിന്‍റെ വിഷയം ബോട്ടണി ആണോ ? “
“അതേ. അത് സാറിന് എങ്ങിനെ മനസ്സിലായി ?”
“എന്‍റെ ദൗത്യം നിറവേറ്റാന്‍ കഴിയാഞ്ഞതില്‍ ഞാന്‍ ഗാഥയോടും അമ്മയോടും ഒരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു”
അതും പറഞ്ഞു കൊണ്ട് എസ്കെ വേഗം വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി. മുഖത്ത് ഒരു പുഞ്ചിരി വരുത്തി തലയൊന്നാട്ടി അവരോട് യാത്ര ചോദിച്ചുകൊണ്ട് ഞാനും ആ വണ്ടിയില്‍ കയറി.
യാത്രയിലുടനീളം എസ്കെ നിശബ്ദനായിരുന്നു. അദ്ദേഹത്തെ ശല്യം ചെയ്യാതെ ഞാനും മൗനമായിരുന്നു.വീടെത്തുന്നത് വരെ ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല.പിന്നീട് രാത്രിയിലാണ് അതിനെ കുറിച്ച് പറഞ്ഞു തുടങ്ങിയത്.ഭക്ഷണമെല്ലാം കഴിഞ്ഞ് തിണ്ണയില്‍ ഇരിക്കുമ്പോള്‍ ഞാന്‍ തന്നെ അതിനു തുടക്കം കുറിച്ചു

“ഇന്നത്തെ സംഭവത്തില്‍ സത്യത്തില്‍ എസ്കേക്ക് എവിടെയാണ് പിഴച്ചത്?”
“ആ കത്ത് എനിക്ക് കാണിക്കുന്നതിന് മുമ്പ് മറ്റാര്‍ക്കെങ്കിലും കാണിച്ചോ എന്ന് ഞാന്‍ ഗാഥയോട് ചോദിച്ചില്ലേ, ആ ചോദ്യം ഞാന്‍ ഇന്നലെ തന്നെ ചോദിക്കണമായിരുന്നു.എങ്കില്‍ എനിക്ക് ഇന്നലെ തന്നെ അത് എടുത്തു കൊടുക്കാമായിരുന്നു.പക്ഷേ എന്നെക്കാള്‍ മുമ്പ് തന്നെ ആ മാഷ്‌ അവിടെയെത്തി”
“ഓഹോ! അപ്പോള്‍ മാഷാണോ അത് എടുത്തത്‌?
“അതെ. അതെനിക്കുറപ്പാണ്.”
“എസ്കെ മനസ്സിലാക്കിയത് പോലെ തന്നെ ആ കത്തിന്‍റെ രഹസ്യം ആ മാഷിനും മനസ്സിലായിട്ടുണ്ടാവണം.അപ്പോള്‍ അയാള്‍ ഒരു ബുദ്ധിരാക്ഷസന്‍  തന്നെ”
“ഹേയ്! അതിനു സാധ്യതയില്ല.അങ്ങിനെയെങ്കില്‍ തെളിവുകളൊന്നും അവിടെ ഉപേക്ഷിക്കില്ലായിരുന്നു”
“യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്? എസ്കെക്ക് എങ്ങിനെയാണ് ആ കാര്യങ്ങള്‍ മനസ്സിലായത്‌?”
“ആ എഴുത്ത് കണ്ടപ്പോള്‍ തന്നെ എനിക്ക് മനസ്സിലായിരുന്നു അതൊരു അഡ്രസ്സ് അല്ല എന്ന്.കാരണംഅതില്‍ അവ്യക്തതയുണ്ട്‌.ഒരു അഡ്രസ്സ് പോലെ എഴുതിയിരിക്കുകയാണ്എന്നെ ഉള്ളൂ.ആദ്യത്തില്‍ ഒരു പേര് തന്നെ.അപ്പോള്‍ രണ്ടാമത്തെയോ, അതൊരു ഫ്ലാറ്റ് നമ്പര്‍ ആണെന്ന് ഞാന്‍ കരുതി. പക്ഷേ അങ്ങിനെയെങ്കില്‍ പിന്നെ east എന്ന് എഴുതേണ്ട കാര്യം ഇല്ലല്ലോ? ഫ്ലാറ്റ് നമ്പര്‍ വ്യക്തമാക്കിയാല്‍ പിന്നെ അത് കിഴക്കായാലും പടിഞ്ഞാറായാലും എന്താ വ്യത്യാസം. ഇനി east എന്നത് ഫ്ലാറ്റിന്‍റെ പേരാണെങ്കില്‍ e എന്ന അക്ഷരം ചെറിയ അക്ഷരത്തില്‍ എഴുതില്ല.”
എന്‍റെ നിഗമനങ്ങള്‍ ആവിയായി പോകുന്നത് ഞാന്‍ കണ്ടു. അതിലെ സിംഹ ഭാഗവും എസ്കെ തിരുത്തിയിരിക്കുന്നു.സമാധാനത്തിനായി ഒരു കാര്യം മാത്രം ശരിയായി.ആദ്യത്തേത് എന്തായാലും ഒരു പേര് തന്നെ
“ CYP എന്നത് സൈപ്രസ് അല്ലേ എസ്കേ ?”
“ ഹേയ് , ഒരിക്കലുമല്ല. CYP എന്നത് സൈപ്രസ് അല്ല എന്ന് ഉറപ്പാണ്. കാരണം ഭാസ്ക്കരന്‍ മാസ്റ്റര്‍ക്ക് അറിയില്ല ഗാഥയുടെ അച്ഛന്‍ അവിടെയാണ് എന്നുള്ളത്, അത് കൊണ്ടാണ് ഞാന്‍ ഗാഥയോട് അവരുടെ സ്ഥലത്തിന്‍റെ കൃത്യമായ പേര് ചോദിച്ചത്? CYP യുമായി ബന്ധമുണ്ടോ എന്നറിയാന്‍.പക്ഷേ പിന്നീട് വീട്ടുപേര് ചോദിച്ചപ്പോഴാണ് CYP മനസ്സിലായത്‌.ചെറിയോലാപ്പ് . CYP സൈപ്രസ്സിനെക്കാളും ചേരുക
ചെറിയോലാപ്പ് തന്നെ. എന്താ ജാനീ , എന്‍റെ ഊഹങ്ങള്‍ ശരിയല്ല എന്നുണ്ടോ? “
“ഒരിക്കലുമല്ല എസ്കേ. ഇത് തന്നെയാണ് ശരി”
“അതോ ജാനി വല്ല തീര്‍പ്പിലും എത്തിയിട്ടുണ്ടോ?”
“ഹേയ് ! ഇല്ല. എസ്കെ പറയൂ..”
എനിക്ക് നേരിയ ജാള്യത തോന്നി.എന്തായാലും എസ്കെ കാണുന്ന കാര്യങ്ങള്‍ എനിക്കെങ്ങിനെ തല കുത്തി നിന്നാലും കണ്ടെത്താന്‍ പറ്റില്ല.
“ഗാഥയോട് വീട്ടു പേരും മറ്റും ചോദിക്കുന്നതിനു മുമ്പ് തന്നെ ഞാന്‍ ഗൂഗിളില്‍ Juglans Regia എന്നത് സെര്‍ച്ച് ചെയ്തിരുന്നു. അപ്പോള്‍ തന്നെ എന്‍റെ എല്ലാ സംശയങ്ങളും മാറി.എല്ലാ ചിത്രവും വ്യക്തമായി.അതുറപ്പാക്കാന്‍ വേണ്ടിയാണ് സ്ഥലപ്പേരും വീട്ടുപേരും ഞാന്‍ ചോദിച്ചത്”
“എന്തായിരുന്നു സേര്‍ച്ച്‌ ചെയ്തപ്പോള്‍ കിട്ടിയത്?”
അതല്ലേ ജാനീ രസം. Juglans Regia എന്നത് ഒരു വ്യക്തിയുടെ പേരേ അല്ല. മറിച്ച് അതൊരു ശാസ്ത്രീയ നാമമാണ്.എന്തിന്‍റെയെന്നു അറിയാമോ? അക്ക്രോട്ടണ്ടിയുടെ.മിനിയാന്ന് നമ്മള്‍ കുറെ നേരം അക്ക്രോട്ടണ്ടിയുടെ മഹത്വം പറഞ്ഞത് മറന്നോ?അക്ക്രോട്ട് മരവും ഗാഥയും തമ്മില്‍ നല്ല ബന്ധംവുമുണ്ട്. ഇനിയെന്ത് ആലോചിക്കണം. ഒരു ചങ്ങല പോലെ എല്ലാം ഒത്തു ചേര്‍ന്നു”
“പക്ഷേ ആ പെട്ടിയും അക്ക്രോട്ട് മരവും തമ്മില്‍ എന്ത് ബന്ധം? അത് എടുത്ത് കൊടുക്കാം എന്ന് ഗാഥയോട് ഉറപ്പ് പറഞ്ഞത് എങ്ങിനെ?
"എന്‍റെ ജാനീ..ജഗ്ലന്‍സ് റീഗിയ എന്നത് മരമാണെങ്കില്‍ പിന്നെ, ആ പെട്ടിയുടെ സ്ഥാനമാണ് അടുത്ത കോഡ്.ശ്രദ്ധിച്ചു നോക്കൂ. ഇതൊരു അഡ്രസ്സും മണ്ണാങ്കട്ടയും അല്ല. ആ എഴുത്ത് ഇങ്ങോട്ട് കൊണ്ട് വരൂ. ഞാന്‍ പറഞ്ഞു തരാം”

ഞാന്‍ അകത്തു പോയി ആ എഴുത്ത് എടുത്ത് കൊണ്ട് വന്നു. തിണ്ണയില്‍ കിടന്നിരുന്ന എസ്കെ എഴുന്നേറ്റ് ഇരുന്നു.എന്നിട്ട് ആ എഴുത്തും പിടിച്ച് എന്‍റെ അടുത്തേക്ക് ചേര്‍ന്നിരുന്നു.

“ നോക്കൂ.. അക്രോട്ട് മരം കഴിഞ്ഞാല്‍ പിന്നെയുള്ളത് 6 FT ആണ്. FT എന്നത് Feet ആവാനേ സാധ്യതയുള്ളൂ. അപ്പോള്‍ മരത്തിന്‍റെ അവിടെ നിന്നും ആറ് അടി കിഴക്ക്. അതാണ്‌ 6 FT east. ആ സ്ഥലം മറ്റെവിടെയുമല്ല ചെറിയോലാപ്പില്‍ തന്നെ അപ്പോള്‍ CYP യും കിട്ടി. അവരുടെ തറവാടില്‍ അല്ലാതെ അടുത്തൊന്നും ഈ അക്രോട്ട് മരം ഉണ്ടെന്ന് തോന്നുന്നില്ല. ഇനി ഉണ്ടായാലും അത് ഈ വീട്ടു വളപ്പിലുള്ള മരമാണ് എന്ന് സൂചിപ്പിക്കുകയാണ് ഭാസ്ക്കരന്‍ മാസ്റ്റര്‍ ചെയ്തിട്ടുള്ളത്.
“അപ്പോള്‍ ഈ മലയാളാത്തില്‍ കൊടുത്തിട്ടുള്ളതോ ?”
“അതേ.. അത് എന്നെ ഇപ്പോഴും തൃപ്തിപ്പെടുത്തിയിട്ടില്ല. എന്തായാലും ധനം കൈ വിട്ട സ്ഥിതിക്ക് അതിനു ഇനിയൊരു പ്രസക്തിയില്ല”
“പക്ഷേ അതില്‍ പ്രത്യേകിച്ച് മനസ്സിലാക്കാന്‍ ഒന്നുമില്ല എന്നാണു എനിക്ക് തോന്നുന്നത്.കാരണം അത് സങ്കീര്‍ണ്ണമല്ലാതെ തന്നെ എഴുതിയിട്ടുണ്ടല്ലോ അതും മലയാളത്തില്‍”
“അതെ ജാനി.. ഞാന്‍ സമ്മതിക്കുന്നു.പക്ഷേ അതിലെ മധ്യഭാഗം അവ്യക്തമാണല്ലോ,അത് കൊണ്ടാണ് ഞാന്‍ അതില്‍ തൃപ്തന്‍ അല്ല എന്ന് പറഞ്ഞത്”
“നോക്കൂ എസ്കേ.. പ്രഥമമായി ലക്ഷ്യത്തില്‍ എത്തുക . അപ്പോള്‍ സര്‍വ്വധനവും നിങ്ങള്‍ക്കു ലഭിക്കും .മധ്യഭാഗത്തിന് പ്രത്യേകത ഒന്നും ഇല്ല. ഒരു പക്ഷേ ഇരുട്ടിലൂടെ എത്തുക എന്നോ മറ്റോ ആവും”
“അങ്ങിനെയാവാം.. പക്ഷേ...”
“എന്തെങ്കിലും ആവട്ടെ, ഇനി അത് നമ്മള്‍ ആലോചിച്ചിട്ട് എന്ത് കാര്യം എസ്കേ.. ധനം നഷ്ട്ടപ്പെട്ടു പോയല്ലോ...നമുക്കാ വിഷയം വിടാം”
“അതെ..വിടാം”
എസ്കെ ഇപ്പോഴും അതില്‍ നിന്നും മോചിതനായിട്ടില്ല എന്ന് എനിക്ക് മനസ്സിലായി. കാരണം ഒരു തരം നിരാശ അദ്ദേഹത്തിന്‍റെ സംസാരത്തില്‍ ഉണ്ടായിരുന്നു. വിജയിക്കാത്ത ഒരുപാട് അന്വേഷണങ്ങള്‍  ഉണ്ടായിട്ടുണ്ട് എസ്കെയുടെ ജീവിതത്തില്‍. അതെല്ലാം വളരെ കൂള്‍ ആയിട്ടാണ് എസ്കെ നേരിട്ടത്. പക്ഷേ ഇത് ഒരു തരം കുറ്റബോധം നിറഞ്ഞിട്ടുണ്ട്‌ അദ്ദേഹത്തിന്. തന്‍റെ ഒരു അശ്രദ്ധ കൊണ്ട് പരാജയം ഉണ്ടായി എന്നതിലല്ല അദ്ദേഹത്തിന്
ദുഖം, മറിച്ച് അതുമൂലം ഒരു കുടുംബത്തിന്‍റെ ഏക ആശ്വാസം കൂടി ഇല്ലാതായി. ഒരു പാവപ്പെട്ട പെണ്‍കുട്ടിയുടെ ഭാരിച്ച ചികില്‍സാചെലവും വലുതാണല്ലോ

“ആ മാഷ്‌ തന്നെയാണ് എടുത്തത്‌ എന്ന് എസ്കെ ഉറപ്പിച്ചു പറയാന്‍ കാരണം?”
“അക്രോട്ട് മരം അന്വേഷിച്ച് അവരുടെ തൊടിയില്‍ എത്തിയപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി, ആരോ എനിക്ക് മുമ്പ് ഇവിടെ വന്നിട്ടുണ്ട്.കുഴച്ചു മറിച്ചിട്ട മണ്ണില്‍ പറ്റിയ കാലടയാളം വളരെ വലുതാണ്‌.ഒരു പുരുഷന്‍റെ കാല്‍ പാദം പോലെ. കുഴിച്ചെടുത്ത് കിട്ടിയതുമായി അയാള്‍ മതിലിന്‍റെ അടുക്കലേക്കു ഓടുകയായിരുന്നു.രണ്ടു  കാല്‍ പാദങ്ങളും മുഴുവനായി മണ്ണില്‍ അമര്‍ന്നിട്ടില്ല.അവയ്ക്കിടയിലുള്ള അകലം സാമാന്യം വലുതാണ്‌.മതിലില്‍ കാല്‍ അടയാളമില്ല. മറിച്ച് മുകളില്‍ കൈ അടയാളവും ഒരു സിഗരറ്റ് പേക്കറ്റിന്‍റെ അത്ര വലുപ്പമുള്ള ചതുരാകൃതിയിലുള്ള  എന്തോ ഒന്ന് വെച്ച അടയാളവുമുണ്ട്.കൈ മതിലില്‍ കുത്തി അപ്പുറത്തേക്ക് ചാടിയിട്ടുണ്ടാവും. സാമാന്യം നല്ല ഉയരമുള്ള ആള്‍ക്കേ അങ്ങിനെ കഴിയൂ. രാത്രി മഴ ഉണ്ടായിരുന്നത് കൊണ്ട് മതിലിലെ പായലില്‍ അടയാളങ്ങള്‍ വളരെ വ്യക്തമായി കിടക്കുന്നുണ്ട്.  ചെരിപ്പ് അഴിച്ചു വെച്ചു കുഴി കുഴിച്ച അയാള്‍ സാധനം കിട്ടിയതും പരിഭ്രാന്തനായി.ചെരിപ്പ് ഉപേക്ഷിച്ച് ചതുരാകൃതിയിലുള്ള ആ പെട്ടിയുമായി ഓടിയിട്ടുണ്ടാവും. ആ ചെരിപ്പ് എനിയ്ക്ക് നല്ല പാകമുണ്ടായിരുന്നു. റോഡ്‌ വരെ എത്തിയ കാല്‍പാദം പിന്നെ അപ്രത്യക്ഷമായി. ഒരു പക്ഷേ ഏതെങ്കിലും വണ്ടിയിലോ അല്ലെങ്കില്‍ റോഡിലൂടെ തന്നെ കുറെ നേരം ഓടുകയോ ചെയ്തിരിക്കും. വണ്ടി അവിടെ വെച്ചതിന്‍റെ അടയാളങ്ങള്‍ ഒന്നും എനിക്ക് കാണാന്‍ കഴിഞ്ഞില്ല.ഒരു പക്ഷേ റോഡില്‍ സ്റ്റാന്റ് ഇട്ടു വെച്ച ഇരു ചക്ര വാഹനത്തില്‍ കയറി പോയിരിക്കാം.അല്ലെങ്കില്‍ മറ്റാരെങ്കിലും വണ്ടിയില്‍ കാത്ത് നിന്നിരിക്കാം എന്തായാലും എന്‍റെ അത്ര ഉയരമുള്ള ഈ ആള്‍ തന്നെ മോഷ്ട്ടിച്ചത് എന്ന് ഞാന്‍ ഉറപ്പിച്ചു.
“ഓഹോ.. അന്ന് ഗാഥ സംസാരിക്കുമ്പോള്‍ അവരുടെ ഉയരത്തെ കുറിച്ച് എസ്കെ ചോദിച്ചത് അത് കൊണ്ടായിരിക്കും അല്ലേ?
“അതേ..ആ മാഷ്‌ ഉയരമുള്ള ആള്‍ ആണെന്ന് ഗാഥ പറഞ്ഞപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി അയാള്‍ ബോട്ടണി മാഷ്‌ ആയിരിക്കുമെന്ന്.”
“അതെങ്ങിനെ ?”
മറ്റു രണ്ടു പേരും ആ കത്ത് വായിച്ച് കുറച്ചു നേരം ആലോചിച്ചു. എന്നാല്‍ മാഷ്‌ ഒന്ന് വായിച്ചു നോക്കി പെട്ടെന്ന് തന്നെ തിരിച്ചു കൊടുത്തു. സാധാരണ നിലയില്‍ ആരും ആ കത്ത് കയ്യില്‍ കിട്ടിയാല്‍ കുറച്ചു നേരം കൗതുകത്തോടെ അതിലേക്കു നോക്കുമായിരുന്നു. നമ്മളൊക്കെ ചെയ്തത് പോലെ. അവരുടെ ബന്ധുവായ പട്ടാളക്കാരനും ഗാഥയുടെ അച്ഛന്റെ സുഹൃത്ത്‌ മന്‍സൂറും കുറച്ചു നേരം ആലോചിച്ചത് അത് കൊണ്ടാണ്. കാരണം അവര്‍ക്കെല്ലാം ആ പേര് അപരിചിതമായിരുന്നു. എന്നാല്‍ ആ മാഷിനു ആ പേര് സുപരിചിതമായിരുന്നു. അതിലെ ഏറ്റവും നിഗൂഡമായത് ജഗ്ലന്‍സ് റീഗിയ ആണ്. അത് എന്തെന്ന് മനസ്സിലായത്‌ കൊണ്ടാണ് അയാള്‍ കത്ത് വേഗം തിരിച്ചു കൊടുത്തത്. ഒരു ബോട്ടണി വിദ്യാര്‍ഥിക്കോ അല്ലെങ്കില്‍ ഒരു അധ്യാപകനോ ആണ് ആ പേര് സുപരിചിതമാവുക. അതെല്ലാം പോകട്ടെ എന്തായാലും എല്ലാം നഷ്ട്ടപ്പെട്ടില്ലേ..അത് വിട്ടുകളയൂ.. വാ നമുക്കുറങ്ങാം”
ഇന്നത്തെ ദിവസം മൊത്തം ടെന്‍ഷന്‍ നിറഞ്ഞതായി.എല്ലാ ഭാരവും ഇറക്കി വെച്ച് ഞങ്ങള്‍ കിടക്കാന്‍ പോയി. രാവിലെ ലൂസി വന്നു വിളിച്ചപ്പോള്‍ ആണ് എഴുന്നേറ്റത്.രാത്രി വൈകി കിടന്നതുകൊണ്ടു  നേരം വെളുത്തത് അറിഞ്ഞില്ല.ലൂസിയുടെ വിളി നില്‍ക്കുന്നില്ല .വേഗം ചെന്ന് വാതില്‍ തുറന്നു.ഒരു ഫോണും പിടിച്ച് കൊണ്ടാണ് അവളുടെ നില്‍പ്പ്

“പാപ്പ എന്ത്യേ...പാപ്പാ...പാപ്പാ..?”
അവളുടെ ശബ്ദം കേട്ട് എസ്ക്കെയും വന്നു.
“പാപ്പാ..ഗാഥയുടെ വീട്ടില്‍ കള്ളന്‍ കയറിയത്രേ..ഇതാ അവള്‍ ലൈനില്‍ ഉണ്ട്.” ലൂസി ഫോണ്‍ എസ്കെയുടെ നേരെ നീട്ടി
കഷ്ട്ടം! ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞത് പോലെയായി. ഗാഥയുടെ അമ്മയുടെ മുഖം മനസ്സില്‍ വന്നു.എന്തെല്ലാമാവോ അവര്‍ക്ക് നഷ്ട്ടപ്പെട്ടിട്ടുണ്ടാവുക.എനിക്ക് ശരിക്കും വിഷമമായി.

“ഹലോ .. ങാ..പറയൂ ഗാഥേ..എപ്പോഴാണ്.. അതെയോ...എന്തെല്ലാമാണ് കൊണ്ട് പോയത്...അതെയോ....ഒന്നും കൊണ്ടുപോയില്ലാ...ഏതു റൂമില്‍ .... ഓഹോ....എന്നിട്ട്.... Good Good....തത്തര തത്ത തത്തത്താ.....?”
ഫോണും പിടിച്ചുകൊണ്ട് എസ്കെ പാട്ട് പാടുകയാണ്. ഇന്നലെ മുതല്‍ നഷ്ട്ടമായ പ്രസരിപ്പ് അദ്ദേഹം ഒറ്റ നിമിഷം കൊണ്ട് വീണ്ടെടുത്തു..

“....ഗാഥ ഈ വിവരം ആരോടെങ്കിലും പറഞ്ഞോ..Good Good... അതെന്തായാലും നന്നായി....ആരെയും അറിയിക്കരുതെന്ന് അമ്മയോടും പറയുക..ഞാനിതാ ഇപ്പോള്‍ തന്നെ അവിടെ എത്തും.....അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ നിങ്ങള്ക്ക് നഷ്ട്ടപ്പെട്ടു എന്നു കരുതിയ അച്ഛന്റെ സ്വത്ത് ഞാന്‍ ഈ വരവില്‍ എടുത്തു തരാം... പ്രാര്‍ത്ഥന കൈവിടണ്ട...” അതും പറഞ്ഞു എസ്കെ ഫോണ്‍ കട്ട് ചെയ്തു.

“എന്താ എസ്കെ ഇത്.. ഇനിയും അവര്‍ക്ക് പ്രതീക്ഷ കൊടുക്കണോ..ഒരു പക്ഷേ വീണ്ടും തെറ്റിയാലോ...”
“ഇല്ല ജാനീ,, ഇത്തവണ തെറ്റില്ല..എന്‍റെ നിഗമനങ്ങള്‍ അപൂര്‍ണ്ണമായത് ഇതാ ഇപ്പോള്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു.തീര്‍ച്ചയായും വ്യക്തമായ കാരണങ്ങളോട് കൂടിയ നിഗമനങ്ങള്‍ ഒരിക്കലും സത്യമാവാതെ പൊലിയുകയില്ല.. വേഗം എന്‍റെ ബ്രഷും പേസ്റ്റും എടുക്കൂ,,”
അര മണിക്കൂറിനുള്ളില്‍ എസ്കെ പുറപ്പെട്ടു. പോകുമ്പോള്‍ ടൂള്‍ ബോക്സും ഡ്രില്‍ മെഷീനും എല്ലാം കൂടി എടുത്തിട്ടാണ് അദ്ദേഹം പോയത്.എനിക്കും ലൂസിക്കും ഒന്നും മനസ്സിലായില്ല.മറ്റൊരു വട്ടം കൂടി എസ്കെ പരാജയപ്പെടുന്നത് എനിക്കെന്തോ ഓര്‍ക്കാന്‍ കഴിഞ്ഞില്ല.അങ്ങിനെയൊന്നും സംഭവിക്കല്ലേ എന്ന പ്രാര്‍ഥനയില്‍ ഞാന്‍ അകത്തേക്ക് കയറി.

                                                **********

വൈകുന്നേരത്തോടെ എസ്കെ വന്നു.അദ്ദേഹത്തെ ശല്യം ചെയ്യണ്ട എന്ന് കരുതിയാണ് ഞാന്‍ വിവരങ്ങള്‍ അറിയാന്‍ ഫോണ്‍ ചെയ്യാതിരുന്നത്. ചിരിച്ചുകൊണ്ടാണ് എസ്കെ കയറി വന്നത്.വസ്ത്രങ്ങളെല്ലാം മുഷിഞ്ഞിരിക്കുന്നു.ശരീരമാകെ മണ്ണാണ്.കയറി വന്നതും അദ്ദേഹം കുളിക്കാനായി ബാത്ത് റൂമില്‍ കയറി

“എന്തായി പോയിട്ട് ..?”
“എല്ലാം പറയാം...ഞാനാദ്യം ഒന്ന് കുളിക്കട്ടെ...നന്നായി അധ്വാനിച്ചതാണ്..”
അദ്ദേഹം കുളി കഴിയുമ്പോഴേക്കും ഞാന്‍ ഭക്ഷണം എടുത്തു വെച്ചു.
“അല്ല...അത് അവര്‍ക്ക് കിട്ടിയോ?”
“എല്ലാം ശുഭം...വിചാരിച്ച പോലെ തന്നെ നടന്നു..നല്ല വിശപ്പ്‌. ഭക്ഷണ കഴിച്ചിട്ട് എല്ലാം വിശദമായി പറയാം”
പിന്നെ ഞാന്‍ ഒന്നും ചോദിച്ചില്ല. ഭക്ഷണം പതുക്കെ ഞാന്‍ വിളമ്പി വെച്ചു. ശാന്തനായി എസ്കെ ഭക്ഷണവും കഴിച്ചു.

ഭക്ഷണമെല്ലാം കഴിച്ച് എസ്കെ തിണ്ണയില്‍ ചാരി ഇരുന്നു. പാത്രങ്ങളെല്ലാം കഴുകി വെച്ച് ഞാനും ഒപ്പം കൂടി. ക്ലൈമാക്സ് എങ്ങിനെയായിരുന്നു എന്നറിയാനുള്ള ആകാംക്ഷയില്‍ ഞാന്‍ ഒരു കൊച്ചു കുട്ടിയെ പോലെ ഒരു നിശബ്ദ ശ്രോതാവായി അദ്ദേഹത്തിന്‍റെ അരികില്‍ ഇരുന്നു. എസ്കെ പതുക്കെ പറഞ്ഞു തുടങ്ങി

“ ആ കത്തിലെ മലയാള വാചകം എന്നെ തൃപ്തിപ്പെടുത്തിയില്ല എന്ന് ഞാന്‍ പറഞ്ഞല്ലോ ജാനീ, ഞാന്‍ അതെല്ലാം തിരിച്ചും മറിച്ചും നോക്കിയിട്ടും ഒരു പൂര്‍ണ്ണവ്യക്തത വന്നില്ല. “ലക്ഷ്യമാണ്‌ പ്രഥമം” എന്നത് ആദ്യത്തില്‍ തന്നെ ലക്ഷ്യത്തില്‍ എത്തണം എന്നാകുമെങ്കില്‍ അവ്യക്തമായ ദ്വിതീയം ഒഴികെ തൃതീയം വ്യക്തമാണ്.ഒരു പാട് വാക്കുകള്‍ കൂട്ടി നോക്കിയെങ്കിലും എനിക്ക് ഒരു വ്യക്തത കൈ വരിക്കാന്‍ കഴിഞ്ഞില്ല.എന്തായിരിക്കും അതിലുള്ളത്? അപ്പോഴാണ്‌ ഒരു വളരെ ചെറിയതെങ്കിലും ഒരു സാദൃശ്യം എന്‍റെ ശ്രദ്ധയില്‍ പെട്ടത്. മുകളില്‍ ഇംഗ്ളീഷില്‍ എഴുതിയിരിക്കുന്നതും താഴെ മലയാളത്തില്‍ എഴുതിയിരിക്കുന്നതും മൂന്ന് വരികളിലാണ്. ഞാന്‍ ആദ്യത്തില്‍ ഒരു നിഗമനത്തില്‍ എത്തിയിരുന്നെങ്കിലും പരിപൂര്‍ണ്ണ തൃപ്തി ലഭിക്കാത്തത് കൊണ്ട് അവയെല്ലാം ഒന്ന് മാറ്റി ചിന്തിച്ചു നോക്കി. ഓരോ വാക്കും ഒന്നിട വിട്ടു വായിച്ചു നോക്കി. ഇംഗ്ലീഷും മലയാളവും കലര്‍ത്തി നോക്കി.ഒരു രക്ഷയും ഇല്ല. മുന്‍പത്തെ നിഗമനങ്ങളെ തള്ളാന്‍ മാത്രം ഒന്നും രൂപപ്പെട്ടില്ല. അവസാനമായി വാചകങ്ങളെ ഒന്ന് ചേരും പടി ചേര്‍ത്തി നോക്കി. ഇംഗ്ലീഷിലുള്ള ഒന്നാമത്തെ വരിയെ മലയാളത്തിലെ ഒന്നാമത്തെ വരിയുമായി ചേര്‍ത്തിയപ്പോള്‍ പ്രതീക്ഷയുടെ ഒരു മിന്നലാട്ടം ഉണ്ടായി. ലക്ഷ്യമാണ്‌ പ്രഥമം എന്നതിലേക്ക് Juglans Regia ചേര്‍ത്തപ്പോള്‍ അവിടെ ഒരു പൂര്‍ണ്ണത വന്നു. ഒന്നാമത്തെ ലക്‌ഷ്യം അക്രോട്ട് മരം. രണ്ടാമത്തെ അവ്യക്തമായ വാക്കുകള്‍ ചേരേണ്ടത് 6 FT east എന്നതിലാണ് . അവിടെ ഒന്ന് ശങ്കിച്ചു. ‘ഇരുട്ടിലൂടെ’ എന്നാണ് എനിക്കാ വാക്ക് കണ്ടപ്പോള്‍ തോന്നിയത്. പക്ഷേ അത് ഒരിക്കലും ഇവിടെ ചേരില്ല. ഇരുട്ട് എന്നതിന് പകരം ഇരട്ടി എന്നാണെങ്കിലോ. അപ്പോള്‍ 6 എന്നതിന്റെ ഇരട്ടി 12. east എന്നതിന്‍റെ ഇരട്ടി എങ്ങിനെ കാണും. അതിനു വിപരീതം അല്ലേ പറയാന്‍ കഴിയുക. അതെ. വിപരീതം തന്നെ. അവ്യക്തമായ രണ്ടാമത്തെ വാക്കും അതോടെ എനിക്ക് കിട്ടി. ‘എതിരിലേക്ക്’ എന്നായിരിക്കും. അപ്പോള്‍ east എന്നതിന്‍റെ എതിര് west തന്നെ. അപ്പോള്‍ എനിക്ക് ഇങ്ങിനെ ഒരു രൂപം കിട്ടി. പ്രഥമമായ ലക്‌ഷ്യം അക്രോട്ടുമരം. പിന്നെ ആറടി കിഴക്ക് എന്നതിന്‍റെ നേരെ 12 അടി പടിഞ്ഞാറ് എന്നാക്കി. മൂന്നാമത്തെ വരിയായ CYP യെ തല്‍ക്കാലം അവിടെ മാറ്റി നിര്‍ത്തി. കിട്ടിയ വരികളെ കൊണ്ട് ഞാന്‍ തിരിച്ചും മറിച്ചും ആലോചിച്ചു നോക്കി.
“എസ്കേ ഒരു സംശയം?”
“പറയൂ ജാനീ”
“12 അടി പടിഞ്ഞാറ് ആണെങ്കില്‍ ആറടി കിഴക്ക് എന്ന് എന്തിന് എഴുതണം?”
“വളരെ ബുദ്ധിപൂര്‍വ്വമായ ചോദ്യം.ഞാനും അങ്ങിനെ ചിന്തിച്ചിരുന്നു. അത് കൊണ്ട് ഉദ്ദേശിക്കുന്നത് ആറടി കിഴക്കും പന്ത്രണ്ട് അടി പടിഞ്ഞാറും എന്നാണ്”
“അതെങ്ങിനെ ശരിയാവും”
“അതെ.അതാണ്‌ അതിന്‍റെ ശരി.ഞാന്‍ വിശദമാക്കാം. ആറടി കിഴക്ക് കുഴി കുഴിച്ച് അതില്‍ നിന്നും ലഭിച്ച പെട്ടിയുമായി മാഷ്‌ കടന്നു കളഞ്ഞെങ്കിലും മതിലിനു മുകളിലെ നനഞ്ഞ പ്രതലത്തിലുള്ള ഒരു സിഗരറ്റ് പേക്കറ്റിന്‍റെ വലുപ്പമുള്ള, ചതുരാകൃതിയിലുള്ള ഒരു അടയാളം എന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നു.ഭാസ്ക്കരന്‍ മാഷ്‌ മകനായി കരുതി വെച്ചിരുന്ന ധനം ഇത്ര ചെറിയ ഒരു പെട്ടിക്കുള്ളില്‍ എങ്ങിനെയാ ഉണ്ടാവുക എന്ന് എനിക്ക് സംശയമായി.ആ അടയാളം എതെന്തായിരിക്കും? ഈ മാഷ്‌ പുക വലിക്കാരനല്ല എന്നാണു ഗാഥ പറഞ്ഞത്.അപ്പോള്‍ പിന്നെ അതൊരു മൊബൈല്‍ ആവുമോ. എന്നാല്‍ ഇത്തരത്തിലുള്ള ഒരു കാര്യത്തിന് വരുമ്പോള്‍ ആരും മൊബൈല്‍ കൊണ്ടുവരില്ല. പിന്നീട് എഴുത്തില്‍ നിന്നും 12 അടിയുടെ സൂചന കിട്ടിയപ്പോള്‍ ആണ് മറ്റൊരു സാധ്യത കൂടി തെളിഞ്ഞത്”
“എന്താണത്”
“രണ്ടു ഭാഗത്തും കുഴിച്ചിട്ടിട്ടുണ്ടെങ്കില്‍ രണ്ടു പെട്ടികളിലായിട്ടായിരിക്കും ഉണ്ടാവുക.ആദ്യ കുഴിയില്‍ നിന്നും മാഷ്‌ എടുത്ത താരതമ്യേനെ ചെറിയ പെട്ടിയില്‍ ഒരു പക്ഷേ മറ്റേ പെട്ടിയുടെ താക്കോല്‍ ആയിരിക്കും.അങ്ങിനെ വന്നാല്‍ യഥാര്‍ത്ഥ ധനപ്പെട്ടി അക്ക്രോട്ട് മരത്തിന്‍റെ 12 അടി പടിഞ്ഞാറ് ആയിരിക്കും കുഴിച്ചിട്ടിട്ടുണ്ടാവുക.പക്ഷേ അതൊരു ഊഹം
മാത്രമാണെങ്കിലും എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. എന്നാല്‍ ഇനിയുമൊരു സാഹസത്തിന് വേണ്ടി അവിടെ പോകാന്‍ എന്‍റെ അഭിമാനം സമ്മതിച്ചില്ല.ഇന്നലെ രാത്രി അവിടെ കള്ളന്‍ കയറി എന്ന് പറഞ്ഞപ്പോള്‍ എനിക്ക് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ഗാഥയോട് ഫോണിലൂടെ സംസാരിച്ചതില്‍ നിന്നും എനിക്ക് മനസ്സിലായത്‌ അവിടെ നിന്നും ഒന്നും കളവു പോയിട്ടില്ല എന്നും മറിച്ച് അവിടെയാകെ സാധനങ്ങള്‍ വലിച്ചു വാരി ഇട്ടിരിക്കുകയാണ് എന്നുമാണ്. പഴയ വീട് പൊളിച്ചു ഗാഥയുടെ അച്ഛന്‍ പുതിയ വീട് വെച്ചിരുന്നെങ്കിലും പഴയ വീടിന്‍റെ ഒരു റൂം അവിടെ നിര്‍ത്തിയിരുന്നു.ആ റൂമിലും ശക്തമായ രീതിയില്‍ എന്തോ തെരച്ചില്‍ നടത്തിയിട്ടുണ്ട്.എനിക്കപ്പോള്‍ ഉറപ്പായി.അത് മാഷ്‌ തന്നെ.ആറടി കിഴക്ക് കുഴിച്ചപ്പോള്‍ കിട്ടിയത് താക്കോലാണ്.അതിട്ടു തുറക്കാനുള്ള പെട്ടി അന്വേഷിച്ച് നടക്കുകയാണ് പുള്ളി.അത് കൊണ്ടാണ് പെട്ടി എടുത്തു തരാമെന്ന് ഗാഥയോട് ഞാന്‍ രണ്ടാമത് വാക്ക് പറഞ്ഞത്”
ക്രിക്കറ്റില്‍ സെഞ്ച്വറി അടിച്ച ബാറ്റ്സ്മാന്‍ കാണികളെ അഭിവാദ്യം ചെയ്യുന്നത് പോലെ എസ്കെ ഇരുകൈകളും വാനില്‍ ഉയര്‍ത്തി തിണ്ണയില്‍ നിന്നും എഴുന്നേറ്റ് നിന്നു.ഒരു ജേതാവിനെ പോലെ അദ്ദേഹത്തിന്‍റെ മുഖം തിളങ്ങി.ഉടുത്ത മുണ്ട് അഴിച്ച് വീണ്ടും ഉടുത്ത് അദ്ദേഹം തിണ്ണയില്‍ തന്നെ ഇരുന്നു
“പിന്നെയെല്ലാം പെട്ടെന്നായിരുന്നു ജാനീ, ഞാന്‍ അവിടെ ചെന്നു.രണ്ടാമത്തെ കുഴിയും കുത്തി അതില്‍ നിന്നും സമ ചതുരാകൃതിയിലുള ഒരു പെട്ടിയെടുത്തു.കയ്യില്‍ കരുതിയിരുന്നു ഡ്രില്‍ മെഷീന്‍ കൊണ്ട് ലോക്കിന്റെ ഭാഗത്ത്‌ തുളച്ചു.പിന്നെ കയ്യിലെ മറ്റുപകരണങ്ങളുടെ സഹായത്തോടെ ഞാന്‍ ആ പെട്ടി തുറന്നു.അതില്‍ നിറയെ ഒരു പാട് കാലത്തെ പഴക്കം തോന്നിക്കുന്ന കുറെയേറെ സ്വര്‍ണ്ണാഭരണങ്ങള്‍ ആയിരുന്നു.അതവര്‍ക്ക് കൈമാറി കുഴിച്ച കുഴി നികത്തി ഞാന്‍ അവിടെ നിന്നും പുറപ്പെട്ടു,”
“പക്ഷേ എസ്കെ ഇവിടെ എത്തുമ്പോള്‍ ഉച്ച തിരിഞ്ഞല്ലോ. മറ്റെവിടെയെങ്കിലും പോയിരുന്നോ?”
“അതെ. ഞാനൊരു ചെറിയ മോഷണവും കൂടി നടത്തിയിട്ടാണ് ഇങ്ങോട്ട് വന്നത്?
“മോഷണമോ ? എന്താ എസ്കെ ഈ പറയുന്നത്?”
“അതെ ജാനി, അവര്‍ക്ക് ആ പെട്ടി കിടിയിരുന്നെങ്കിലും എന്‍റെ ജോലി പൂര്‍ത്തിയായിരുന്നില്ല. ഇതിനൊരു രണ്ടാം ഭാഗം ഇറക്കേണ്ട ആവശ്യം ഇല്ല. അതുകൊണ്ട് തന്നെ എല്ലാം അവസാനിപ്പിച്ചിട്ടാണ് ഞാന്‍ വന്നത്”
“എനിക്ക് മനസ്സിലായില്ല എസ്കേ..”
“ഞാന്‍ ആ മാഷിന്‍റെ വീട്ടില്‍ കയറി ഒരു ചെറിയ മോഷണം നടത്തി. ആദ്യത്തെ കുഴിയില്‍ നിന്നും അയാള്‍ക്ക്‌ ലഭിച്ച ആ ചാവി അവിടെ നിന്നും മോഷ്ട്ടിച്ചെടുത്തു”
“എന്തിന് ? ആ പെട്ടി ഡ്രില്‍ മെഷീന്‍ ഉപയോഗിച്ച് പോളിച്ചതല്ലേ. പിന്നെയെന്തിന് ചാവി”
“ചാവി എനിക്കും വേണ്ട ജാനീ, പക്ഷേ ഗാഥയുടെയും അമ്മയുടെയും ഇനിയുള്ള ജീവിതത്തിന് എന്‍റെയാ മോഷണം ആവശ്യമാണ്.കാരണം രണ്ടാമത്തെ കുഴിയില്‍ നിന്നും ഞാന്‍ ആ പെട്ടിയെടുത്ത്‌ സ്വര്‍ണ്ണം കൈക്കലാക്കിയത് ആ മാഷ്‌ അറിഞ്ഞിട്ടില്ല.അയാള്‍ ആ പെട്ടിക്കായുള്ള അന്വേഷണം ഇനിയും തുടരും. മാത്രമല്ല അവര്‍ക്കാണ് ആ പെട്ടി ലഭിച്ചത് എന്നറിഞ്ഞാല്‍ അയാള്‍ ഒരു പക്ഷേ പോലീസിലോ ആര്‍ക്കിയോളജി വിഭാഗത്തിലോ ഒരു പരാതി കൊടുത്താലും മതി. അവര്‍ക്ക് അത് ഉപയോഗിക്കാന്‍ കഴിയില്ല. അതിനാല്‍ അതെല്ലാം  അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ഞാനാ താക്കോല്‍ എടുത്ത് അവിടെയൊരു കത്തും വെച്ചു പോന്നത്”
“എന്ത് കത്ത്?”

പ്രിയ സുഹൃത്തേ,
താങ്കള്‍ അന്വേഷിക്കുന്ന ആ പെട്ടി എനിക്ക് ലഭിച്ചു. പക്ഷേ തുറക്കുവാനുള്ള താക്കോല്‍ എന്‍റെ കയ്യില്‍ ഇല്ല. അതുകൊണ്ട് ഈ ചാവി ഞാന്‍ എടുക്കുന്നു. 
Thank You

ഇതായിരുന്നു ആ കത്തില്‍ ഉണ്ടായിരുന്നത്.

എസ്കെ എത്ര ഉന്നതമായി ചിന്തിക്കുന്നു.എനിക്ക് അദ്ദേഹത്തെ ഓര്‍ത്ത് അഭിമാനം തോന്നി.ഇനി ആ സ്വര്‍ണ്ണത്തെ കുറിച്ച് ആ മാഷ്‌ ഒരിക്കലും അന്വേഷിക്കില്ല.തന്നെക്കാളും വലിയ ഒരു കള്ളന്‍ അത് കൊണ്ട് പോയി എന്ന് അയാള്‍ കരുതും മാത്രമല്ല ധനം അവര്‍ക്ക് ലഭിച്ചത് പരസ്യമായാല്‍ നിയമപരമായി ഉണ്ടാവുന്ന നൂലാമാലകള്‍ക്കും അതോടെ പരിഹാരമായി.
മാഷായിരുന്നു ആ മോഷണശ്രമം നടത്തിയത് എന്ന് ഗാഥയ്ക്കും അമ്മയ്ക്കും അറിയില്ല, അതുകൊണ്ട് തന്നെ അവര്‍ക്കിടയിലുള്ള ബന്ധത്തിനും വിള്ളല്‍ വരില്ല.എല്ലാ പ്രശ്നങ്ങളുടേയും പുറത്ത് അവസാനത്തെ ആണിയും അടിച്ചാണ് എസ്കെ വന്നിട്ടുള്ളത്. You so great SK...

“അപ്പോള്‍ ഈ കേസില്‍ എസ്കെയുടെ നിഗമനങ്ങള്‍ എല്ലാം ശരിയായിരുന്നു അല്ലേ.ഊഹിച്ചതെല്ലാം കൃത്യമായി വന്നു”
“ഇല്ല ജാനീ,എന്‍റെ പല നിഗമനങ്ങളും പല പ്രാവശ്യം മാറ്റേണ്ടതായി വന്നു.ആദ്യത്തെ പല തീരുമാനങ്ങളും അബദ്ധമായെന്ന് പിന്നീട് മനസ്സിലായി.ഒരു കാര്യം കണ്ട മാത്രയില്‍ തന്നെ പൂര്‍ണ്ണതയോടെ ഊഹിച്ചെടുക്കാന്‍ ഞാനൊരു ഷെര്‍ലക്ക് ഹോംസ് അല്ല. നിന്‍റെ എഴുത്തുകളിലൂടെ നീയങ്ങനെ വാദിക്കുന്നുണ്ടെങ്കില്‍ കൂടി. ഒരു പക്ഷേ നിനക്കൊരു കോനാന്‍ ഡോയല്‍ ആകാം പറ്റുമായിരിക്കും. എന്നാല്‍ ഞാന്‍ ഹോംസിന്റെ നാലയലത്ത്‌ കൂടി എത്തുകയില്ല എന്ന് മനസ്സിലാക്കുക. അമിതമായി എന്നെ അങ്ങിനെ ഹോംസിനോട് താരതമ്യപ്പെടുത്തുന്നതിനോടുള്ള എന്‍റെ എതിര്‍പ്പും ഞാനീ സമയത്ത് പ്രകടിപ്പിക്കുകയാണ്”
കഴിഞ്ഞ ജനുവരിയില്‍ പുറത്തിറക്കിയ ‘തങ്കശ്ശേരിയുടെ ലഹരി’ എന്ന പുസ്തകത്തിലെ പരാമര്‍ശമാണ് എസ്കെ ഉദ്ദേശിച്ചത്.വായനക്കാര്‍ക്ക് അത് മനസ്സിലായിട്ടുണ്ടാവും എന്ന് കരുതുന്നു,പക്ഷേ ആ കേസില്‍ എസ്കെ കാണിച്ച അസാമാന്യ രീതിയിലുള്ള നിഗമനങ്ങളും അതിന്‍റെ ഫലമായി തന്നെ  വളരെ പെട്ടെന്ന് കുറ്റവാളിയെ കണ്ടെത്താന്‍ കഴിഞ്ഞതും എല്ലാം കണക്കിലെടുത്താണ് ഞാന്‍ അങ്ങിനെ എഴുതിയത്  
“എന്തായാലും ഈ കേസില്‍ എസ്കെയുടെ നിഗമനങ്ങള്‍ ആദ്യത്തില്‍ തെറ്റിയെങ്കിലും അവസാനത്തില്‍ എല്ലാം ശരിയായില്ലേ ?”
“ഒന്നൊഴികെ”
“എന്താണത് ?”
“ആ കത്തിലെ മൂന്നാമത്തെ വരി”
“ഏത് ? ആ CYP യോ ? “
“അത് ചെറിയോലാപ്പ് എന്നല്ലേ. അതല്ലേ ഈ കേസില്‍ ഏറ്റവും വഴിത്തിരിവായത്‌.”
“അതെല്ലാം ശരിയാണ്.പക്ഷേ അത് യാദൃശ്ചികമായിരിക്കാം.എന്നാല്‍ അതിന്‍റെ പൂര്‍ണ്ണമായ ഉദ്ദേശം ഇപ്പോഴാണ് എനിക്ക് മനസ്സിലായത്‌”
“എന്താണത്?”
നമ്മള്‍ ഇംഗ്ലീഷും മലയാളവും ചേരുംപടി ചേര്‍ക്കുമ്പോള്‍ ചെറിയോലാപ്പ് ഒരിക്കലും ശരിയാവുകയില്ല. എന്നാല്‍ ഇങ്ങിനെയായാല്‍ അത് ഓക്കേ ആണ്
ലക്ഷ്യമാണ്‌ പ്രഥമം " Juglans Regia (അക്ക്രോട്ട് മരം)
ഇരട്ടിയോടെ എതിരിലേക്ക് ദ്വിതീയം " 6 feet east (12 feet west)
സര്‍വ്വധനവും നിങ്ങള്ക്ക് തൃതീയം " CYP (Complete Your Property)
അതെ. ജാനീ ഇങ്ങിനെയല്ലാതെ മറ്റൊരു രീതിയിലും എനിക്ക് തൃപ്തി വരുന്നില്ല.ആദ്യമായി മരത്തെ സമീപിക്കാനും രണ്ടാമതായി അതിന്‍റെ അളവ് ഇരട്ടിയാക്കാനും കഴിഞ്ഞാല്‍ പിന്നെ മൂന്നാമതായി CYP അഥവാ Complete Your Property.എന്ന് വെച്ചാല്‍ സര്‍വ്വ ധനവും നിങ്ങള്ക്ക്.എന്തായാലും ഇന്ന് രാത്രി സുഖമായി ഒന്നുറങ്ങണം.പരിപൂര്‍ണ്ണമായ സംതൃപ്തിയോടെ”
എസ്കെ ഒന്ന് തിണ്ണയില്‍ ഒന്ന് നിവര്‍ന്നു കിടന്നു.വീണ്ടും പടിഞ്ഞാറെ മാവിന്റെ കൊമ്പുകള്‍ കാറ്റില്‍ ആടിയപ്പോള്‍ ഇടയിലൂടെ വന്ന അസ്തമയ സൂര്യന്റെ രശ്മികള്‍ എസ്കെയുടെ മുഖത്ത് വെളിച്ചം പരത്തി.ലോകം കീഴടക്കിയ ഒരു ജേതാവിനെ പോലെ എന്‍റെ എസ്കെയുടെ മുഖം വെട്ടി തിളങ്ങി.നിശബ്ദമായ കരഘോഷം ശ്രവിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ മുഖത്തേക്ക് തന്നെ ഞാന്‍ ഇമ വെട്ടാതെ നോക്കിക്കൊണ്ടിരുന്നു. 

10 അഭിപ്രായങ്ങൾ:

  1. തേങ്ങ ഉടയ്ക്കുന്നത് ഞാനാണല്ലേ? ബൂലോകത്തേയ്ക്ക് സ്വാഗതം ! ഹോംസ് കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മലയാളത്തില്‍ എഴുതുന്ന കഥകള്‍ക്ക് ഉണ്ടാകാറുള്ള ഒരു കല്ലുകടി കഥയില്‍ ഉടനീളം പ്രതിഫലിയ്ക്കുന്നുണ്ടെങ്കിലും (കഥ മോശമായതു കൊണ്ട് എന്നല്ല അര്‍ത്ഥമാക്കിയത്...ഹോംസ് കഥകളെല്ലാം പലവട്ടം വായിച്ചു പരിചയിച്ചിട്ടുള്ളതു കൊണ്ടാകണം, നമ്മുടെ നാടന്‍ ചുറ്റുപാടുകളില്‍ അത്തരം ശൈലികള്‍ക്ക് എന്തോ ഒരു പോരായ്മ! അതെന്തു കൊണ്ട് എന്ന് അറിയില്ല) കഥയില്‍ പ്രയോഗിച്ചിരിയ്ക്കുന്ന ട്രിക്കുകള്‍ എല്ലാം കൊള്ളാം. അവസാനം വരെ ഒരു പരിധി വരെ സസ്പെന്‍സ് നില നിര്‍ത്താനുമായിട്ടുണ്ട്.

    ഒരു മരമായിരിയ്ക്കും എന്നും 6 അടി ദൂരത്തെവിടേലും എന്തെങ്കിലും കുഴിച്ചിട്ടിട്ടുണ്ടാകും എന്നും മലയാളത്തില്‍ എഴുതിയതുമായി എന്തെങ്കിലും ബന്ധം കാണുമെന്നും അപ്പഴേ ഊഹിച്ചിരുന്നു, പക്ഷേ വേറൊന്നും പിടി കിട്ടിയില്ല.

    എന്തായാലും നല്ല ശ്രമം തന്നെ. തുടരുക. ഹോംസും പൊയ്‌റോട്ടും പോലെ മലയാളത്തില്‍ ഒരു അപസര്‍പ്പക കഥാപാത്രത്തെ കിട്ടിയിരുന്നെങ്കില്‍ എന്നത് പണ്ടേയുള്ള ഒരാഗ്രഹമാണ്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. താങ്കള്‍ പറഞ്ഞ പോലെ ഹോസ് ശൈലിയിലുള്ള മലയാളത്തിലെ കഥകള്‍ക്ക് ഒരു കല്ലുകടി അനുഭവപ്പെടുക എന്നുള്ളത് സത്യം തന്നെയാണ്. എനിക്കും ഒരു പാട് തവണ അനുഭവപ്പെട്ടിട്ടുണ്ട്. പക്ഷേ എന്തോ ആ ശൈലിയോട് ഒരു പ്രത്യേകം ഇഷ്ടം തോന്നുന്നു. താങ്കളുടെ പിന്തുണയ്ക്ക്‌ നന്ദി. വീണ്ടുമെഴുതാനുള്ള പ്രധാനാവേശങ്ങളില്‍ ഒന്ന് ശ്രീയുടെ അഭിപ്രായങ്ങളാണ്.

      ഇല്ലാതാക്കൂ
  2. എസ് കേ യുടെ കഥകള്‍ അഥവാ ഇത്തരത്തില്‍ ഉള്ള കഥകള്‍ ഇനിയും എഴുതുമ്പോള്‍ ഒന്ന് അറിയിയ്ക്കുകയാണെങ്കില്‍ നന്നായിരിയ്ക്കും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തീര്‍ച്ചയായും... ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനതിന് തുനിഞ്ഞു. പ്രത്യകം നന്ദി.

      ഇല്ലാതാക്കൂ
  3. വൗ!!!!!വീർപ്പടക്കിയിരുന്ന് വായിച്ചു.പിന്നെന്തേ എഴുത്തിൽ തുടരാത്തത്‌??


    വേഗം അടുത്ത പോസ്റ്റ്‌ ചെയ്യൂ.വായിക്കാൻ തയ്യാർ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹൃദയം നിറഞ്ഞ നന്ദി സുധി. വീണ്ടുമെഴുതിയത് ശ്രദ്ധിച്ചിരിക്കുമല്ലോ.

      ഇല്ലാതാക്കൂ
  4. തുടർന്നും എഴുതുട്ടോ. ഇമയനക്കാതെയാണ്‌ വായിച്ചത്‌

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായിച്ചതിന് നന്ദി. തുടര്‍ന്നും എഴുതിയിട്ടുണ്ട്.. വായിക്കുമല്ലോ...

      ഇല്ലാതാക്കൂ
  5. തുടർന്നും എഴുതുട്ടോ. ഇമയനക്കാതെയാണ്‌ വായിച്ചത്‌

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായിച്ചതിന് നന്ദി. തുടര്‍ന്നും എഴുതിയിട്ടുണ്ട്.. വായിക്കുമല്ലോ...

      ഇല്ലാതാക്കൂ